ന്യൂയോർക്ക് : ലോകജനതയുടെ പ്രാർത്ഥന വിഫലമായ ടൈറ്റൻ സമുദ്രപേടക ദുരന്തത്തിൽ നിന്ന് താൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യൂട്യൂബർ. മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബർ ജിമ്മി ഡൊണാൾഡ് ആണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ഈ മാസം ആദ്യം തനിയ്‌ക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ക്ഷണം ലഭിച്ചെങ്കിലും യാത്രയിൽ ഒപ്പം പങ്കാളിയാകുവാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ജിമ്മി വ്യക്തമാക്കിയത്. ടൈറ്റൻ പേടകത്തിന്റെ യാത്രയിൽ അംഗമാകുന്നതിനുള്ള ക്ഷണവുമായി ബന്ധപ്പെട്ട ചാറ്റിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ജിമ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്നോ ആരാണ് യാത്രയിൽ പങ്കാളിയാകാൻ ക്ഷണിച്ചതെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
162 മില്യൺ ആളുകളാണ് ജിമ്മിയുടെ മിസ്റ്റർ ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിൽ ഫോളോവേഴ്‌സ് ആയി ഉള്ളത്. ആവേശകരമായ മത്സരങ്ങൾ, സ്റ്റണ്ടുകൾ എന്നീ വീഡിയോകളാണ് യൂട്യൂബ് ചാനലുകളിലൂടെ പങ്കുവെയ്‌ക്കുന്നത്. ജിമ്മിയുടെ ഫോളോവേഴ്‌സിൽ അധികവും യുവാക്കളാണ്.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ടൈറ്റൻ ജലപേടകത്തിൽ യാത്ര ചെയ്ത അഞ്ച് പേർക്കായിരുന്നു ജീവൻ രക്ഷപ്പെട്ടത്. സമുദ്രത്തിലെ മർദ്ദം താങ്ങാനാകാതെ ഉൾവലിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷമാണ് പേടകത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നത്. ഓഷ്യൻഗേറ്റ് സിഇഒ സ്‌റ്റോക്ടൺ റഷ്, ശതകോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർഗൊലെറ്റ്, പാകിസ്താൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻസുലൈമാൻ ദാവൂദ് എന്നിവരായിരുന്നു ദുരന്തത്തിൽ മരിച്ചത്. എന്നാൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Comments