തിരുവനന്തപുരം: അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന ആവശ്യമുന്നയിച്ച് കാൽനട യാത്രയുമായി യുവാവ് രംഗത്ത്. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെയാണ് യുവാവ് കാൽനട യാത്ര നടത്തുന്നത്. തൃശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് അരിക്കൊമ്പന് വേണ്ടി ഒറ്റയാൾ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചിന്നക്കനാലിലേക്ക് അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്നതാണ് ഒറ്റയാൾ സമരത്തിലൂടെ രേവദ് ബാബു ഉന്നയിക്കുന്ന ആവശ്യം. അരിക്കൊമ്പനോട് മനുഷ്യൻ കാണിച്ചത് കൊടും ക്രൂരതയാണെന്നാണ് യുവാവ് ആരോപിയ്‌ക്കുന്നത്. ആനയുടെ നിരപരാധിത്വം എന്തെന്ന് മലയാളികൾ തിരിച്ചറിയണം. ചിന്നക്കനാലിലോ ഇടുക്കിയിലോ ഒരാളെ പോലും അരിക്കൊമ്പൻ കൊലപ്പെടുത്തിയിട്ടില്ല.
ആനയുടെ ആവാസ വ്യവസ്ഥയിലേയ്‌ക്ക് മനുഷ്യൻ കടന്നുകയറിയതോടെയാണ് അവ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്നാണ് യുവാവിന്റെ വാദം.
രേവദിന്റെ കാൽനടയാത്ര കാസർഗോട്ട് നിന്ന് ആരംഭിച്ചു. ഓരോ ദിവസവും 100 കിലോ മീറ്റർ സഞ്ചരിക്കാനാണ് തീരുമാനമെന്ന് രേവദ് പറഞ്ഞു. കൂടാതെ കാൽനടയാത്രയിൽ നാട്ടുകാരുമായി ഈ വിഷയത്തെക്കുറിച്ച് സംവദിക്കും. സെക്രട്ടറിയേറ്റിലെത്തി വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരിൽ കാണുക കൂടിയാണ് രേവദിന്റെ ലക്ഷ്യം.
Comments