മലയാള സിനിമാ താരങ്ങളുടെ സംഘടനായ ‘അമ്മ’യോടുള്ള എതിർപ്പിനെപ്പറ്റി തുറന്നു പറഞ്ഞ് നടൻ ഹരീഷ് പേരടി. സംഘടനയോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. രാജി പിൻവലിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. അഴിച്ചു പണികൾ സംഘടനയിൽ ഉണ്ടാകണം. അമ്മ സംഘടനയെ എതിർക്കുമ്പോൾ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ തന്നെ അദ്ദേഹത്തിന്റെ സിനിമകളിലേയ്‌ക്ക് ക്ഷണിക്കുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു. അത് മോഹൻലാൽ എന്ന മനുഷ്യന്റെ ക്വാളിറ്റിയാണ്. രാജി വെയ്‌ക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് നടൻ സുരേഷ് ഗോപി ആണെന്നും അദ്ദേഹത്തിന്റെ ഫോൺകോൾ അപ്രതീക്ഷിതമായി എത്തിയതായിരുന്നുവെന്നും ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഹരീഷ് പേരടി വ്യക്തമാക്കി.
എനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനിൽക്കുണ്ട്. അങ്ങനെയുള്ള എന്നെ മാറ്റി നിർത്തുകയും, എന്നാൽ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. അത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ പലരും സിനിമയിലേയ്‌ക്ക് കൊണ്ടുവരും. എന്നാൽ, മോഹൻലാൽ രണ്ടും രണ്ടായിട്ടാണ് കാണുന്നത്. അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്നോട് അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. അത് വേറെ കാര്യമാണ്. എന്നാൽ എന്നിലെ നടനെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. അതാണ്, അമ്മ സംഘടനയോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ ഞാൻ മോഹൻലാൽ സിനിമകളുടെ ഭാഗമാകുന്നത്. അമ്മയ്‌ക്കെതിരെ എടുത്ത നിലപാടുകളിൽ എനിക്ക് മാറ്റമൊന്നുമില്ല. അവർ എന്നെ വിളിച്ച് ചോദിച്ചിരുന്നു. സ്ത്രീ വിരുദ്ധ നിലപാട് എടുത്തവർ തുടരുന്ന കാലത്തോളം എന്റെ നിലപാടിൽ മാറ്റമില്ല. അഴിച്ചു പണികൾ സംഘടനയിൽ ഉണ്ടാകണം.
ചില വീട്ടിൽ നിന്നും ചില മക്കൾ ഇറങ്ങി പോകാറുണ്ട്. മക്കളുടെ ആ തിരോധാനം ആ വീടിനെ വേട്ടയാടും. എന്നെ തിരിച്ച് അമ്മയിലേയ്‌ക്ക് വിളിക്കുമോ എന്ന് ഞാൻ ചിന്തിക്കാറില്ല. എനിക്ക് മുന്നേ ഇറങ്ങി പോയ സഹോദരിമാരുണ്ട്. ഇറങ്ങിപോയത് ഭാവിയിൽ എന്നെ ബാധിക്കുമോ എന്നത് ഒരു വിഷയമല്ല. അമ്മയിൽ നിന്ന് ഇറങ്ങിപോയപ്പോൾ സുരേഷ് ഗോപിയുടെ കോൾ വന്നു. അപ്രതീക്ഷിതമായിരുന്ന ആ കോൾ. പല കാരണങ്ങൾ കൊണ്ടും അമ്മ സംഘടനയോട് നാളുകളോളം സഹകരിക്കാതിരുന്ന വ്യക്തിയാണ് അദ്ദേഹം. ഈ അടുത്ത കാലത്താണ് സഹകരിക്കാൻ തുടങ്ങിയത്. അദ്ദേഹമാണ് എന്നെ ആദ്യം വിളിക്കുന്നത്, രാജി വെയ്‌ക്കരുതെന്ന് ആവശ്യപ്പെടുന്നത്. ഒരുപാട് കാലം മാറി നിന്ന ഒരു മനുഷ്യൻ മാത്രമെ എന്നെ തിരിച്ചു വിളിക്കാനൊള്ളു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്. ഒരുപാട് കാലം കൂടെ പ്രവർത്തിച്ചവർക്കൊന്നും ആ രാഷ്‌ട്രീയ ബോധം ഉണ്ടാവുന്നില്ല. പിന്നീട് പലരും വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്റെ തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ചു നിൽക്കുകയാണ്- ഹരീഷ് പേരടി പറഞ്ഞു.
Comments