തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നാളെ സർവീസിൽ നിന്ന് വിരമിക്കും. കേരളാ പോലീസിന്റെ ഔദ്യോഗിക യാത്രയയപ്പോടുകൂടിയായിരിക്കും സർവീസിൽ നിന്ന് വിരമിക്കുക. രണ്ട് വർഷത്തെ പോലീസ് മേധാവിയുടെ പദവി ഉൾപ്പടെ സർവ്വീസിൽ നിർണായക ചുമതലകൾ വഹിച്ചശേഷമാണ് ഡിജിപി അനിൽകാന്തിന്റെ വിരമിക്കൽ. കേരളത്തിലെ പോലീസ് വകുപ്പിൽ ചീഫ് പോസ്റ്റിലെത്തുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ഓഫീസറെന്ന തലക്കെട്ടും അനിൽകാന്തിന് സ്വന്തമായിരുന്നു.
1988 ബാച്ചിൽ ഇന്ത്യൻ പോലീസ് സർവ്വീസിൽ കേരളാ കേഡറിൽ പ്രവേശിച്ചതോടെയാണ് അനിൽകാന്തിന്റെ ഒദ്യോഗിക ജീവിതം ആരംഭിച്ചത്. എഎസ്പി ആയി വയനാട്ടിൽ സർവീസ് ആരംഭിച്ചു. പിന്നീട് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി അനുഷ്ഠിച്ചു. ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടറായിരുന്നു. മടങ്ങിയെത്തിയശേഷം പോലീസ് ട്രെയിനിംഗ് കോളേജിൽ പ്രിൻസിപ്പലായി. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്പി ആയും സേവനമനുഷ്ഠിച്ചു.
സ്‌പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡിഐജി സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി ചെയ്തു. ഇടക്കാലത്ത് അഡിഷണൽ എക്‌സൈസ് കമ്മീഷണറായും അവസരം ലഭിച്ചു. പിന്നീട് എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എഡിജിപി ആയും പ്രവർത്തിച്ചു.
റോഡ് സുരക്ഷാ കമ്മീഷണർ സ്ഥാനത്ത് നിന്നാണ് അനിൽകാന്ത് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തിയത്. ജയിൽ മേധാവി, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മീഷണർ എന്നീ തസ്തികകളിലും മികവ് കാട്ടി. വിശിഷ്ഠസേവനത്തിനും സ്തുത്യർഹസേവനത്തിനുമുളള രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 64-ാമത് ആൾ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമൻറേഷനും 2018-ൽ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. തിരക്കുകൾക്കിടയിലും മുടങ്ങാതെയുള്ള രാവിലത്തെ ഓട്ടം ഇതൊക്ക പലപ്പോഴും അനിൽകാന്തിനെ വാർത്താതാരമാക്കി.
സംസ്ഥാന പോലീസ് മേധാവിയിൽ നിന്ന് വിരമിക്കുന്ന അനിൽകാന്തിന് സഹപ്രവർത്തകരും വിദ്യാർത്ഥികളും കൂട്ടയോട്ടം നടത്തി ആദരവ് ആർപ്പിച്ചു. പോലീസ് ആസ്ഥാനത്ത് നിന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വരെയാണ് ഡിജിപിയും സഹപ്രവർത്തകരും ഓടിയത്.
Comments