മലപ്പുറം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബും കൈമറയ്‌ക്കുന്ന വസ്ത്രങ്ങളും ധരിക്കാൻ അനുവദിക്കണമെന്നുള്ള മുസ്ലീം വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി അഖിലേന്ത്യാ വെെസ് പ്രസിഡന്റ‍് എ.പി അബ്ദുള്ളക്കുട്ടി. ഹിജാബ് ധരിച്ച് ഓപ്പറേഷൻ തിയറ്ററിൽ പഠിക്കാം എന്നുള്ള ആശ വേണ്ട. ആവശ്യവുമായി എത്തിയ കുട്ടികളുടെ പശ്ചാത്തലം അന്വേഷിക്കണം. തീവ്ര വിശ്വാസം മുറുകെ പിടിക്കണമെങ്കിൽ ഒന്നെങ്കിൽ പഠനം ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ മുഖ്യമന്ത്രിയും മത നേതാക്കളും പ്രതികരിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
രാവിലെ സോഷ്യൽ മീഡിയയിൽ കണ്ട ഒരു ന്യൂസ് ആണിത്. മഗ്ലൂരു യൂണിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റിനോട് ഇക്കാര്യത്തെ പറ്റി ചോദിച്ചു. ഉടനെ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് ‘അത് ഫേക്ക് ന്യൂസ്’ ആയിരിക്കും. ഒരിക്കലും ഒരു മെഡിക്കൽ സ്റ്റുഡൻസും ഇത്തരം ഒരു ആവശ്യം ഉന്നയിക്കുകയേ ചെയ്യില്ല. കേരളത്തിലെ പ്രമുഖ തങ്ങൾ കുടുംബത്തിൽപ്പെട്ട വിശ്വാസിയായ ഒരാൾ കൂടിയാണ് ഈ ഡോക്ടർ. പക്ഷേ ഉച്ചയോടു കൂടി പ്രധാന ചാനലുകളിൽ എല്ലാം ന്യൂസായി ഇത് വന്നു തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 വിദ്യാർത്ഥികൾ ചേർന്നിട്ടാണ് ഈ ആവശ്യം ഉന്നയിച്ച് കത്ത് കൊടുത്തത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഐഎംഎ പ്രസിഡണ്ട് കൃത്യമായി പ്രതികരിച്ചു, ഇതൊന്നും ഇവിടെ നടപ്പില്ല. ആശുപത്രിയിലെ, തിയറ്ററിലെ ഡ്രസ്സ് കോഡ് ഒക്കെ നിശ്ചയിക്കുന്നത് ഒരു ഇന്റർനാഷണൽ മെഡിക്കൽ മാനദണ്ഡം അനുസരിച്ചാണ്. ഇതേ മട്ടിൽ തന്നെയാണ് കോളേജ് പ്രിൻസിപ്പലും മറുപടി നൽകിയത്.
നമ്മുടെ കേരളം എങ്ങോട്ടേക്കാണ് പോകുന്നത്? ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിച്ചു പോകണമെന്നോ? ഈ മെഡിക്കൽ സ്റ്റുഡൻസിനോട് എനിക്ക് പറയാനുള്ളത് ഹിജാബ് ധരിച്ച് ഓപ്പറേഷൻ തീയറ്ററിൽ പഠിക്കാം എന്നുള്ള പൂതി അങ്ങ് ഉപേക്ഷിക്കുന്നതാണ് നല്ലത്. മക്കളെ നിങ്ങൾ ഏത് മദ്രസയിലാണ് പഠിച്ചത് ? ഇനി അഥവാ നിങ്ങൾക്ക് തീവ്ര വിശ്വാസം മുറുകെ പിടിക്കാൻ രണ്ട് മാർഗ്ഗം ഉണ്ട്. ഒന്ന് പഠനം ഉപേക്ഷിക്കുക. അല്ലെങ്കിൽ രണ്ടാമത്തെ മാർഗ്ഗം അഫ്ഗാനിസ്ഥാനിലേക്ക് നാടുകടക്കുക. അവിടെയാകുമ്പോൾ പെൺകുട്ടികൾക്ക് കോളേജിൽ പഠിക്കാനും പോകേണ്ട. ഫുൾടൈം ഹിജാബിനുള്ളിൽ തന്നെ കഴിയാം. ഇത്രയും കടുപ്പിച്ചു പറയേണ്ടി വന്നതിൽ എന്നോട് ക്ഷമിക്കുക ഈ വിഷയത്തിൽ കേരളത്തിലെ മത നേതാക്കളുടെ പ്രതികരണം എന്താണ്?
മുഖ്യമന്ത്രി പിണറായിയുടെയും വിശേഷിച്ച് മരുമകൻ മുഹമ്മദ് റിയാസിന്റെയും പ്രതികരണം എന്താണ്? ഈ കുട്ടികളുടെ ബാക്ക്ഗ്രൗണ്ട് നാം അന്വേഷിക്കണം? കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഉത്പതിഷ്ണുക്കളായ ആളുകൾ ഇതിനെതിരെ പ്രതിഷേധിച്ച് മുന്നോട്ട് വരാൻ തയ്യാറാവണം. നമ്മുടെ മഹത്തായ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹ്യ മാതൃകകളെ തന്നെ കൊഞ്ഞനം കുത്തുന്ന ഒരു തീവ്ര നിലപാടായിട്ട് ഇതിനെ കാണണം- എന്നും അബ്ദുള്ളക്കുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments