‘മാന്ത്രികവിദ്യ കൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശികഥ പോലെ വിചിത്രം’- സമ്മർ ഇൻ ബദ്‌ലെഹേം എന്ന ചിത്രത്തിൽ സുരേഷ് ഗോപി തകർത്തഭിനയിച്ച ഡെന്നീസ് എന്ന കഥാപാത്രത്തിന്റെ മനസിൽ തട്ടുന്ന ഡയലോഗുകളിൽ ഒന്നാണിത്. ഇത് സുരേഷ് ഗോപി എന്ന നടന്റെ നാളിതുവരെയുള്ള സിനിമ ജീവിതത്തെയും ഒരു മുത്തശികഥ പോലെ വിചിത്രമായി നോക്കി കാണാൻ സാധിയ്‌ക്കും. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിങ്ങനെയായിരുന്നു ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളായി പറഞ്ഞിരുന്നത്. അതേ മലയാള സിനിമയിലെ മൂന്നാമൻ, ആക്ഷൻ കിങ്, ദ് അൾട്ടിമേറ്റ് വേർഡ് ഓഫ് മാസ്, കറകളഞ്ഞ മനുഷ്യ സ്‌നേഹി ഇതൊക്കെയായിരുന്നു എസ്ജിയെന്ന് വിളിപ്പേരുള്ള സുരേഷ് ഗോപിയ്‌ക്ക് മലയാള സിനിമ പ്രേക്ഷകർ നൽകിയ പരിവേഷം. സുരേഷ് ഗോപിയെന്ന ആക്ഷൻ കിംഗിനെ ഇന്നത്തെ തലമുറയ്‌ക്കും സുപരിചിതമാണ്. ഇതിന് കാരണം ഒരു നടനെന്ന രീതിയിൽ അദ്ദേഹം അരങ്ങു തകർത്ത കഥാപാത്രങ്ങളോടുള്ള പ്രിയമാണ് എന്നു തന്നെ പറയാം. മലയാള സിനിമയിൽ ബാലതാരമായെത്തി പിന്നീട് സഹനടനായും വില്ലനായും നായകനായും അദ്ദേഹം തന്റെ സാമ്രാജ്യം പടുത്തുയർത്തി മലയാളി മനസുകളിൽ ഇടം നേടുകയായിരുന്നു.
പോലീസ് യൂണിഫോമിൽ എതിരാളിയുടെ മുഖത്ത് നോക്കി അക്ഷര സ്ഫുടതയോടെ നാക്കുളുക്കാതെ പഞ്ച് ഡയലോഗ് പറഞ്ഞ് അവസാനിപ്പിയ്‌ക്കുന്ന ഒരു രീതിയുണ്ട്. അക്കാലത്ത് മലയാള സിനിമയുടെ തന്നെ പോലീസ് സങ്കല്പങ്ങളുടെ പൂർണ്ണ രൂപം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളായിരിക്കാം. ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഉടലെടുത്ത ചിത്രങ്ങളൊക്കെയും പ്രേക്ഷകർക്ക് പകുത്തു നൽകിയ ആവേശം ചെറുതായിരുന്നില്ല. തലസ്ഥാനം, ഏകലവ്യൻ, മാഫിയ, കമ്മീഷണർ അങ്ങനെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങി ആരാധകരെ ത്രില്ലടിപ്പിച്ച എത്രയെത്ര സിനിമകൾ. തന്നെക്കൊണ്ട് ഇതൊന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ ആളുകളെ കൊണ്ട് തന്നെ അദ്ദേഹം പറയിപ്പിച്ചു; ‘തന്നെ കൊണ്ട് മാത്രമേ ഇത് ചെയ്യാൻ സാധക്കൂ എന്ന് പറയിപ്പിച്ച ഒരു ചരിത്രം കൂടി സുരേഷ് ഗോപിയ്‌ക്ക് സ്വന്തമാണ്. ഇന്നലെയിലെ നരേന്ദ്രനും കളിയാട്ടത്തിലെ തെയ്യം കലാകാരനായ പെരുമലയനും ഉള്ളം സിനിമയിലെ കുട്ടനും രണ്ടാം ഭാവത്തിലെ ഡബിൾ റോളും അപ്പോത്തിക്കിരിയിലെ വിജയ് നമ്പ്യാറും പൊന്നുചാമിയും ഗുരുവിലെ വിജയന്ത മഹാരാജയുമൊക്കെ അത്തരത്തിൽ അദ്ദേഹത്തിന് മിന്നും പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഉതകുന്ന കഥാപാത്രങ്ങളായിരുന്നു. താരപദവിയിൽ നിന്നപ്പോൾ തന്നെയാണ് ഗുരുവിലെ വിജയന്ത മഹാരാജയെന്ന് നെഗറ്റീവ് വേഷത്തിലും അദ്ദേഹം കൈവെയ്‌ക്കുന്നത്.
കഥാപാത്രത്തിന്റെ പൂർണതയ്‌ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ സുരേഷ് ഗോപി എന്ന അതുല്യ പ്രതിഭയ്‌ക്ക് മടിയില്ല. അദ്ദേഹത്തെ പ്രേക്ഷകർ ആദ്യമായി മീശ വടിച്ച് കാണുന്നത് കളിയാട്ടത്തിലായിരുന്നു. ഗുരു എന്ന ചിത്രത്തിലുമുണ്ട് രൂപത്തിലും ഭാവത്തിലുമൊക്കെ അടിമുടി മാറ്റം. മലയാള സിനിമാ ചരിത്രത്തിൽ ഇനി ഏതൊക്കെ വക്കീൽ വന്നാലും അഡ്വ ലാൽ കൃഷ്ണ വിരാടിയാരുടെ തട്ട് താണ് തന്നെയിരിക്കും. സുരേഷ് ഗോപിയുടെ മൊഴിമാറ്റ ചിത്രങ്ങൾ അന്യഭാഷയിലെ സൂപ്പർ താരങ്ങൾക്ക് വരെ ഭീഷണി ആയിരുന്നുവെന്നതും ഇന്നത്തെ തലമുറയ്‌ക്ക് അത്ഭുതമായി തോന്നാം. മമ്മൂട്ടിയ്‌ക്കും മോഹൻലാലിനും അന്യഭാഷയിൽ ചെലുത്താനാകാത്ത സ്വാധീനം അന്ന് സുരേഷ് ഗോപിക്ക് കെട്ടിപ്പടുത്താൻ സാധിച്ചിരുന്നു. തൊണ്ണൂറുകളിൽ തന്നെ പാൻ സൗത്ത് ഇന്ത്യൻ മാർക്കറ്റ് സുരേഷ് ഗോപി തന്റെ കൈപിടിയിലാക്കിയിരുന്നു. മലയാള സിനിമയിൽ ടൈറ്റിൽ കാർഡുകൾ കോമൺ ആയിത്തുടങ്ങുന്നത് ഏകദേശം 2000-ത്തിന് ശേഷമായിരുന്നു. എന്നാൽ 90-കളിൽ തന്നെ സുരേഷ് ഗോപിയ്‌ക്ക് അന്യഭാഷയിൽ ഇത് കിട്ടിത്തുടങ്ങിയിരുന്നു. റെയർ സ്റ്റാർ സുരേഷ് ഗോപി എന്ന് അദ്ദേഹത്തിന്റെ ഡബ്ബ് ചെയ്ത് ചിത്രങ്ങളുടെ തുടക്കത്തിൽ ആന്ധ്രയിലേയും തമിഴ്‌നാട്ടിലേയും സ്‌ക്രീനുകളിൽ നിറഞ്ഞു നിന്നു. മലയാളത്തിൽ ലഭിച്ച അതേ സ്വീകാര്യത മറ്റു ഭാഷകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചു.നീണ്ട നാളത്തെ ഇടവേളയ്‌ക്ക് ശേഷം വരനെ ആവശ്യമുണ്ട്, പാപ്പൻ എന്നീ സുരേഷ് ഗോപി ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരുന്നതും അയാളിലെ നടനോടുള്ള പ്രേക്ഷകരുടെ അടങ്ങാത്ത ആരാധനയായിരന്നു. ഇപ്പോഴിതാ ഗരുഡൻ, ജെഎസ്‌കെ, പെരുങ്കളിയാട്ടം, ഒറ്റക്കൊമ്പൻ തുടങ്ങി വലുതും ചെറുതുമായ നിരവധി പ്രൊജക്ടുകളാണ് സുരേഷ് ഗോപിയുടെ കൈകളിലുള്ളത്. പ്രായത്തിന്റേതായ പക്വതയുള്ള കഥാപാത്രങ്ങളും താരം എന്നതിലുപരി നടൻ എന്ന രീതിയിലായിരിക്കാം സുരേഷ് ഗോപി അടയാളപ്പെടുത്താൻ പോകുന്നത്.
Comments