മലപ്പുറം: ഭരണഘടന പിതാമഹന്മാർ ആഗ്രഹിച്ച വിധത്തിൽ ഏകീകൃത സിവിൽ കോഡ് യഥാത്ഥ്യമാക്കാൻ രാജ്യം പക്വമായി കഴിഞ്ഞുവെന്ന് ബിജെപി അഖിലേന്ത്യാ വെെസ് പ്രസിഡന്റ‍് എ.പി അബ്ദുള്ളക്കുട്ടി. യൂണിഫോം സിവിൽ കോഡിനെ മുൻ നിർത്തി മുസ്ലിം ലീഗ് അടക്കമുള്ളവർ മതവികാരം ഇളക്കിവിടുന്ന തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നത് ആസൂത്രിതമാണ്. യുസിസി നിയമം രാജ്യത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരാണ് സിപിഎം. ഇപ്പോൾ,ഏകീകൃത സിവിൽ കോഡിനെ പിണറായി വിജയൻ എതിർക്കുന്ന മുഹമ്മദ് റിയാസിനെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കാനും ഇവിടുത്തെ യാഥാസ്ഥിതിക മുസ്ലീങ്ങളുടെ വോട്ട് കിട്ടാനും വേണ്ടിയാണെന്ന് അബ്ദുള്ളക്കുട്ടി വിമർശിച്ചു.
ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ മേധാവി റി. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയായിരുന്നു. അവർ ഒരു കരട് റിപ്പോർട്ട് രാജ്യത്തിന് മുമ്പിൽ സമർപ്പിച്ചു കഴിഞ്ഞു. വിവാഹം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങി നിരവധി നിർദ്ദേശങ്ങൾ കണ്ടപ്പോൾ വലിയ പുതുമയൊന്നും തോന്നിയില്ല. കാരണം ഞങ്ങളുടെ വീട്ടിലും നാട്ടിലും ഇന്ന് എല്ലാ മതജാതി വിഭാഗത്തിൽപ്പെട്ടവരും പ്രായോഗിക ജീവിതത്തിൽ പ്രാക്ടീസ് ചെയ്യുന്ന നിയമങ്ങൾ തന്നെയാണ് ഈ നിർദ്ദേശങ്ങളിൽ കാണുന്നത്. പിന്നെ എന്തിനാണ് ചിലർ മതവികാരം ഇളക്കിവിടുന്ന പ്രചരണങ്ങൾ നടത്തുന്നത്. സമൂഹ്യ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ചില ഉദാഹരണങ്ങൾ പറയാം. വിവാഹത്തിൽ ഞങ്ങളുടെ ചുറ്റുവട്ടത്തിൽ എല്ലാ ജനവിഭാഗങ്ങളും ഇപ്പോൾ തന്നെ ഏക സിവിൽ നിയമമാണ് പാലിക്കുന്നത്. ഉദാഹരണത്തിന് പള്ളിയിൽ വച്ച് നിക്കാഹ് കഴിഞ്ഞാലും അമ്പലത്തിലോ ചർച്ചിലോ വച്ച് വിവാഹം കഴിഞ്ഞാലും തൊട്ടടുത്ത ദിവസം പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ചെന്ന് ദമ്പതികൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. അതിൽ എനിക്ക് തോന്നുന്നത് മുസ്ലിം ദമ്പതികൾ ആണ് ആദ്യം പോയി രജിസ്റ്റർ ചെയ്യുന്നത് എന്നാണ്.
ഗൾഫിൽ പോകാനും വിസയെടുക്കാനും മറ്റും ഇന്ന് വിവാഹ റജിസ്ട്രേഷൻ രേഖ നിർബന്ധമാണ്. മറ്റൊന്ന് സ്വത്തവകാശം മുസ്ലിം സമുദായത്തിൽ പോലും മക്കൾക്ക് തുല്യമായിട്ടാണ് സ്വത്ത് വീതം വെയ്‌ക്കുന്നത്. മതശാസന അനുസരിച്ചല്ല. പെൺകുട്ടികൾക്ക് ആൺമക്കളേക്കാൾ കൂടുതൽ സ്വത്ത് നൽകുന്നതാണ് പൊതുവിൽ കാണുന്നത്. വിവാഹ മാർക്കറ്റിൽ നല്ല പുതിയാപ്ലയെ കിട്ടാൻ വേണ്ടിയാണ് പലപ്പോഴും രക്ഷിതാക്കൾ ഇങ്ങനെ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നത്. മതം അനുശാസിക്കുന്നത് പോലെ മക്കൾക്ക് സ്വത്ത് വീതിച്ചു നൽകിയ(ആണിന് 2 വിഹിതം, പെണ്ണിന് 1 വിഹിതം) ഒരു മുസ്ലിം നേതാവിനെയെങ്കിലും കേരളത്തിൽ കാണിച്ചു തരാൻ കഴിയുമോ. യുസിസിയെ എതിർക്കുന്ന ഏതെങ്കിലും മുസ്ലിം ലീഗ് നേതാവ് പെൺമക്കൾക്ക് ശരിയത്ത് പ്രകാരം സ്വത്ത് നൽകിയ രേഖ പ്രസിദ്ധപെടുത്താമോ. ദത്തെടുക്കൽ പോലുളളതൊന്നും വലിയ തർക്ക വിഷയമായി തോന്നുന്നില്ല. പിന്നെ പ്രധാനപ്പെട്ട ഒരു വിഷയം വിവാഹ മോചനം, ബഹുഭാര്യത്വം എന്നിവയാണ്.
വിവാഹമോചനത്തിൽ മതം അനുശാസിക്കുന്ന പുരുഷ മേധാവിത്വപരമായ മൊഴിചൊല്ലലൊന്നും ഇനി ആധുനിക കാലത്ത് നടക്കില്ല. മുത്തലാഖ് നമ്മെക്കാൾ മുമ്പ് ലോകത്തിലെ 20 ഇസ്ലാമികരാജ്യങ്ങൾ നിരോധിച്ചതാണെന്ന് കൂടി നാം ഓർക്കുക. മറ്റൊരു വിഷയം യുസിസി ബഹുഭാര്യത്വം നിരോധിക്കുന്നു എന്നതാണ്. നെഞ്ചത്ത് കൈവെച്ച് ഇന്ത്യയിലെ മതനേതാക്കൾ പറയൂ. ഇത് നിരോധിക്കേണ്ടതല്ലെ. നിങ്ങളുടെ മക്കളെ മുന്നിൽ വച്ച് ബഹുഭാര്യത്വം നിലനിർത്തണമെന്ന് പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ. ബഹുഭാര്യത്വത്തെ അനുകൂലിച്ചാൽ നേതാക്കാളെ അവരുടെ മക്കൾ വീട്ടിൽ നിന്ന് അടിച്ച് ഇറക്കിവിടും. കാലത്തിന്റെ ചുമരെഴുത്തുകൾ വായിക്കുക. ഇത് നിരോധികേണ്ടത് തന്നെയാണ്. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും അമേരിക്കൻ, യൂറോപ്പ് എന്നിവയിൽ ഏകീകൃത സിവിൽ കോഡ് നിയമമാണ് നിലവിലുള്ളത്. അവിടെയെല്ലാം ജീവിക്കുന്ന വിദ്യാസമ്പന്നരായ മുസ്ലീങ്ങൾക്ക് യാതൊരു പ്രശ്നവും അവരുടെ ജീവിതത്തിലോ മതവിശ്വാസത്തിലോ ഉള്ളതായി അറിവില്ല. മാത്രമല്ല, ഇവിടെ ഏക ക്രിമിനൽ നിയമമാണ് നിലനിൽക്കുന്നത്. കട്ടാൽ കൈ വെട്ടൽ ഇല്ല, കൊന്നാൽ തല വെട്ടൽ ഇല്ല. ഇവിടെ എല്ലാ മതസ്ഥരും അനുസരിക്കുന്നത് പൊതു ഇന്ത്യൻ ക്രിമിനൽ നിയമമാണ്.
സിവിൽ നിയമത്തിൽ തന്നെ ഒരു 95 ശതമാനത്തിൽ അധികം ഒരേ രീതിയാണ് നമ്മൾ അനുവർത്തിക്കുന്നത്. വിവാഹം സ്വത്തവകാശം തുടങ്ങിയ ചില വിഷയങ്ങൾ മാത്രമാണ് ഏകീകരിക്കേണ്ടത്. അക്കാര്യത്തെ കുറിച്ചാണ് പ്രായോഗിക ജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ മുകളിൽ പറഞ്ഞത്. അതുകൊണ്ട് ഏകീകൃത സിവിൽ കോഡ് എന്ന് പറയുന്നത് ഒരു സംവാദത്തിലൂടെ നമ്മുടെ ഭരണഘടന പിതാമഹന്മാർ ആഗ്രഹിച്ച വിധത്തിൽ യഥാത്ഥ്യമാക്കാൻ രാജ്യം പക്വമായി എന്നാണ് തോന്നുന്നത്. ഇവിടെ പിന്നെ എന്തിനാണ് ഈ കോലാഹലങ്ങൾ. സിപിഐയും സിപിഎമ്മും യുസിസി എതിർക്കുന്നതിലാണ് അത്ഭുതം. കാരണം, അവരുടെ പഴയ പാർട്ടി രേഖകൾ എല്ലാം പരിശോധിച്ചാൽ മനസ്സിലാവുന്നത് ഏകീകൃത സിവിൽ കോഡിന് അവർ അനുകൂലമായിരുന്നു എന്നാണ്.
ഇ.എം.എസ് ഏകീകൃത സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി വിജയൻ വിസ്മരിക്കരുത്. സിദ്ധാന്തും പ്രയോഗവും തമ്മിൽ പുലബന്ധമില്ലാത്ത പിണറായി വിജയനോട് ഇഎംഎസിനെ ബന്ധിപ്പിക്കുന്ന വൃതാവിലാണെന്നറിയാം. പിണറായി ഒരൊറ്റ ഉദ്ദേശം വെച്ചുകൊണ്ടാണ് യുസിസിയെ എതിർക്കുന്നത്. മരുമകൻ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കാൻ ഇവിടുത്തെ യാഥാസ്ഥിതിക മുസ്ലീങ്ങളുടെ വോട്ട് കിട്ടണം. ആ ഒരു ദുരുദ്ദേശം മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്. ആം ആദ്മിയെ പോലെ, ശിവസേന ബാൽ താക്കറെ വിഭാഗം പോലെ സിപിഎമ്മിന്റെ ഒരു വിഭാഗം യുസിസിയെ അനുകൂലിക്കുന്ന അവസ്ഥ വരും. പിണറായിയുടെ പ്രീണന രാഷ്‌ട്രീയത്തിനെതിരെ ഒരു പൊട്ടിത്തെറി പാർട്ടിയിൽ അകലെയല്ല. മുസ്ലിം സമുദായത്തിലുള്ള ഉത്പതിഷ്ണുക്കൾ ഈ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തിൽ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ട് വരും എന്നാണ് പ്രതീക്ഷ എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Comments