ചെന്നൈ:176 കോടി രൂപ നികുതി തട്ടിപ്പ് നടത്തി രാജ്യം വിടാൻ ശ്രമിച്ച ചെന്നൈ സ്വദേശി പിടിയിൽ. സർക്കാരിനെ വെട്ടിലാക്കി 176 കോടി രൂപ നഷ്ടമുണ്ടാക്കിയ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റാക്കറ്റിന്റെ പ്രധാന സൂത്രധാരനായ 34 കാരനാണ് പിടിയിലായത്. പാവപ്പെട്ടവരുടെ പേരിൽ വ്യാജ കമ്പനികൾ നടത്തിയാണ് ഇയാൾ നികുതി തട്ടിപ്പ് നടത്തിയത്. വിദേശത്ത് കടക്കുന്നതിനായി ബെംഗ്ളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ബാങ്ക് ലോണുകൾ വാഗ്ദാനം ചെയ്ത് പാവപ്പെട്ടവരുടെ ആധാർ, പാൻ വിവരങ്ങൾ ശേഖരിക്കുകയും പിന്നീട് അവരുടെ രേഖകൾ ഉപയോഗിച്ച് കമ്പനികളുണ്ടാക്കി പണം തട്ടിയെടുക്കുകയായിരുന്നു. ജൂൺ 22-ന് ഇയാളുടെ സഹായിയായ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇയാൾ നൽകിയ രഹസ്യ മൊഴിയെ തുടർന്നാണ് കേസിലെ മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്തത്.
റിമോട്ട് ആക്സസ് സോഫ്റ്റ്വെയർ, വിദേശ സിം കാർഡുകൾ, ഫോണുകൾ എന്നിവ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 25 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 20 ജിഎസ്ടി രജിസ്ട്രേഷനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി മൊബൈൽ ഫോണുകൾ, മോഡം, ലാപ്ടോപ്പുകൾ, സിം കാർഡുകൾ എന്നിവ പ്രതിയിൽ നിന്നും പിടിച്ചെടുത്തതായി അന്വേഷണ സംഘം അറിയിച്ചു.
Comments