കൊല്ലം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ കൃത്രിമം കാണിച്ച് വ്യാജ മാർക്ക് ലിസ്റ്റ് നിർമ്മിച്ച് അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സെമിഖാൻ ഇതിന് മുൻപും വ്യാജരേഖ നിർമ്മിച്ചതായി കണ്ടെത്തൽ. ഹൈക്കോടതിയിൽ നൽകിയ ഹർജിയ്‌ക്കൊപ്പം ഹാജരാക്കിയ 2022-ലെ നീറ്റ് പരീക്ഷയുടെ വ്യാജ മാർക്ക് ലിസ്റ്റിന് പുറമേ 2021-ലെ മാർക്ക് ലിസ്റ്റിന്റെ വ്യാജനും സെമിഖാന്റെ ഫോണിൽ നിന്ന് ചിതറ പോലീസിന് ലഭിച്ചു.
2020-21 വർഷത്തിലാണ് സെമിഖാൻ ആദ്യമായി നീറ്റ് എഴുതുന്നത്. അന്ന് 18 മാർക്കാണ് ലഭിച്ചത്. ഇതിന് പകരം 321 മാർക്ക് രേഖപ്പെടുത്തിയ വ്യാജ മാർക്ക് ലിസ്റ്റാണ് ഇയാൾ നിർമ്മിച്ചത്. ഇത് എവിടെയും ഹാജരാക്കിയിട്ടില്ലെന്നാണ് നിഗമനം. പിന്നീട് ഒരു വർഷത്തോളം സ്വകാര്യ സ്ഥാപനത്തിൽ കോച്ചിംഗിന് പോയതിന് പിന്നാലെ എഴുതിയ 2022-ലെ നീറ്റ് പരീക്ഷയിൽ 24 മാർക്കാണ് ഇയാൾക്ക് ലഭിച്ചത്. ഇതിന് പകരം 468 മാർക്കുള്ള വ്യാജ ലിസ്റ്റ് തയ്യാറാക്കി.
ഉയർന്ന സ്‌കോറുണ്ടായിട്ടും കൗൺസിലിംഗിന് പരിഗണിക്കുന്നില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സെമിഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവേ നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഭിഭാഷകൻ ശാസ്ത്രീയ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ചിതറ പോലീസ് സെമിഖാനെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മാർക്ക് ലിസ്റ്റ് വ്യാജമായി നിർമ്മിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
ഇതിനിടെ സെമിഖാന്റെ അറസ്റ്റ് രഹസ്യമാക്കി വെയ്‌ക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണവും ഉയരുന്നുണ്ട്. കൃത്രിമം കാണിച്ച് തുടർപഠനത്തിന് ശ്രമിച്ച പ്രവർത്തകനെ കഴിഞ്ഞ 28-ന് രാത്രിയിലാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. സെമിഖാന്റെ അറസ്റ്റും കോടതിയിൽ ഹാജരാക്കി റിമാന്ഡ് ചെയ്തത് വരെയെത്തിയ പോലീസ് നടപടിയും അതീവരഹസ്യമായിരുന്നു. ഇതിനായി സെമിഖാന്റെ സിപിഎം ബന്ധവും തലസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ സ്വാധീനവും സഹായമായെന്ന ആരോപണമുണ്ട്.
Comments