തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് മുൻ നിർത്തി മുസ്ലീം വോട്ട് ഏകീകരിക്കാനുള്ള സിപിഎം ശ്രമം തുടരുന്നതിനിടെ സമസ്തയെ പുകഴ്‌ത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയാണ് സമസ്തയെന്നാണ് സിപിഎം നേതാവിന്റെ അവകാശവാദം. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പോകാവുന്ന ആരേയും കൂടെ കൂട്ടുമെന്ന് ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒപ്പം ക്ഷണിച്ചത്.
‘സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയാണ് സമസ്ത. ഏക സിവിൽ കോഡിൽ സിപിഎമ്മിന് ലോ കമ്മിഷന്റെ നിലപാടാണ്. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് പ്രതിപക്ഷ നേതാവ് സിപിഎമ്മിനിട്ട് കുത്തുകയാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്ത. ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ടവർ വർഗീയവൽക്കരിക്കപ്പെടാതെ നിർത്തുന്ന പ്രവർത്തന ശൈലിയാണ് സമസ്തയുടേത്’ എന്ന് എം.എ ബേബി പറഞ്ഞു.
ഏകീകൃത സിവിൽ കോഡിന് വേണ്ടി ഏറ്റവും കൂടുതൽ വാദിച്ചവരായിരുന്നു സിപിഎം. പാർട്ടിയുടെ പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മറ്റിയും ഇത് സംബന്ധിച്ച് പ്രമേയങ്ങളും പാസാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് തുല്യമായ നീതിയും അവസരവും നൽകുന്നതാണ് ഏകീകൃത സിവിൽ കോഡ് എന്നായിരുന്നു ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി അവകാശപ്പെട്ടിരുന്നത്. എന്നാൽ, മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുകൊണ്ടാണ് ഇപ്പോഴുള്ള നിലപാട് മാറ്റം എന്ന് വ്യക്തമായിരിക്കുകയാണ്.
Comments