തിരുവനന്തപുരം: എഐ ക്യാമറ പിഴയിടുന്ന നിയമലംഘനങ്ങള്‍ക്ക് ചലാൻ അയക്കുന്നതിന്റെ വേഗത കൂട്ടാന്‍ നിർദ്ദേശം നൽകി ഗതാഗത മന്ത്രി. നടപടികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങൾ നിയമം ലംഘിച്ചാല്‍ പിടികൂടുന്നതിനായി എഐ സോഫ്റ്റ്വെയറിലേക്ക് വാഹന വിവരങ്ങള്‍ ചേര്‍ക്കാനും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
ഇരുപത് ലക്ഷം നിയമലംഘനങ്ങളാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് എഐ ക്യാമറ കണ്ടെത്തിയത്. ഇതില്‍ പരിശോധന പൂര്‍ത്തിയാക്കാനായത് 7 ലക്ഷം പേരുടെ നിയമ ലംഘനങ്ങളാണ്. ചെല്ലാന്‍ ജനറേറ്റ് ചെയ്തത് 1.28 ലക്ഷം നിയമലംഘനങ്ങള്‍ക്ക് മാത്രം. ഈ സാഹചര്യത്തിലാണ് സമയബന്ധിതമായി നടപടി പൂർത്തിയാക്കാൻ മന്ത്രി ആൻ്റണി രാജുവിന്റെ നിർദ്ദേശം.
206 വിഐപി വാഹനങ്ങളും എഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ്, കെഎസ്ഇബി ഉൾപ്പെടെ അടിയന്തര സാഹചര്യത്തിൽ സർവീസ് നടത്തുന്ന സർക്കാർ വാഹനങ്ങളുടെ കാര്യത്തിൽ പ്രത്യേകം പരിശോധിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
കെഎസ്ഇബി വാഹനത്തിന് പിഴ ഇട്ടത് വഴി ഉടലെടുത്ത കെഎസ്ഇബി എംവിഡി തര്‍ക്കം പരിഹരിച്ചതായും മന്ത്രി വ്യക്തമാക്കി
Comments