കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശത്തിൽ പ്രതിഷേധ റാലി സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാനത്തെ സന്ന്യാസിമാർ. നാളെയാണ് റാലി സംഘടിപ്പിക്കുന്നത്. സന്ന്യാസിമാരും വിശ്വഹിന്ദു പരിഷത്തും ചേർന്നാണ് പ്രതിഷേധ യാത്രയിൽ അണിനിരക്കുന്നത്. സന്ത് സ്വാഭിമാൻ യാത്ര എന്ന പേരിലായിരിക്കും പ്രതിഷേധ യാത്ര നടക്കുക.
വോട്ട് ബാങ്ക് രാഷ്‌ട്രീയം കാരണമാണ് മുഖ്യമന്ത്രി ഇത്തരം പരാമർശം നടത്തുന്നതെന്നും ഞങ്ങൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും വിഎച്ച്പി നേതാവ് സൗരീഷ് മുഖർജി പറഞ്ഞു. വിമർശനങ്ങൾക്ക് പിന്നാലെ തന്റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് മമതയും രംഗത്തെത്തിയിരുന്നു. ചില വ്യക്തികളെ മാത്രമാണ് പരാമർശിച്ചതെന്നായിരുന്നു മമതയുടെ വാദം.
പശ്ചിമബംഗാളിലെ ചില സന്ന്യാസി സമൂഹങ്ങൾ ബിജെപിയുടെ നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് മമത പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് സന്ന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി തൃണമൂൽ പ്രവർത്തകർ സന്ന്യാസിമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിമർശിച്ചു.