കോഴിക്കോട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസിൽ മുഖ്യ പ്രതി ഷാരൂഖ് സെയ്ഫിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് അന്വേഷണ സംഘം. ഷാരൂഖ് സെയ്ഫിയുടേത് മാനസിക പ്രശ്നങ്ങൾ അഭിനയിച്ച് അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമം. ഷാരൂഖിന്റെ മനോനില പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചിരുന്നു.
എൻഐഎയുടെ ചോദ്യം ചെയ്യലുകളിൽ മാനസിക വിഭ്രാന്തി നടിച്ച് നിസഹകരിക്കുകയായിരുന്നു മുഖ്യ പ്രതി ഷാരൂഖ് സെയ്ഫി. കൂട്ടുപ്രതികളെ കുറിച്ചും, സംസ്ഥാനത്ത് സഹായങ്ങൾ നൽകിയവരെ കുറിച്ചുമുള്ള ചോദ്യങ്ങളിലേക്ക് കടക്കുമ്പോഴെല്ലാം ഇയാൾ മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു.
കോടതി നിർദ്ദേശാനുസരണം നാലംഗ മെഡിക്കൽ ബോർഡ് ഷാരൂഖിനെ പരിശോധിച്ചിരുന്നു. സൈക്കാട്രിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡിന്റെ പരിശോധനയിലും മാനസിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. ഷാരൂഖ് സെയ്ഫിയുടെ ശാരീരിക-മാനസിക നിലകളാണ് വിശദമായി പരിശോധിച്ചത്. ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും ജയിൽ ഡോക്ടറോട് പറഞ്ഞിരുന്നു. മനോ നിലയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാനായിരുന്നു മെഡിക്കൽ ബോർഡിനെ നിയോഗിച്ചത്. മാനസിക പ്രശ്നങ്ങളില്ലാത്തതിനാൽ ഷാരൂഖ് സെയ്ഫി വിയ്യൂർ അതിസുരക്ഷാ ജയിലിലാണിപ്പോഴും.
Comments