സ്ത്രീകൾ പ്രസവിക്കാനുള്ള ഉചിതമായ പ്രായം കണ്ടെത്തി ശാസ്ത്രജ്ഞർ. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള സെമ്മൽവീസ് സർവകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകുന്നതിന് സ്ത്രീകൾ ഗർഭിണിയാകേണ്ട “സുരക്ഷിത പ്രായം” 23നും 32നും ഇടയിലാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞുങ്ങൾക്ക് ജനന വൈകല്യങ്ങൾ സംഭവിക്കാനുള്ള സാധ്യത ഈ പ്രായത്തിൽ കുറവാണെന്നാണ് കണ്ടെത്തൽ.
23 മുതൽ 32 വരെയുള്ള കാലയളവിൽ പ്രസവിക്കുമ്പോൾ നവജാത ശിശുക്കൾക്ക് ജന്മനാ സംഭവിക്കുന്ന വൈകല്യങ്ങൾ താരതമ്യേന വളരെയധികം കുറവാണ്. ഇതുപ്രകാരമാണ് 23 നും 32 നും ഇടയിലുള്ള പ്രായം പ്രസവത്തിന് അനുയോജ്യമാണെന്ന നിഗമനത്തിൽ ഗവേഷകരെത്തിയത്. 22 വയസ്സിന് താഴെയുള്ള സ്ത്രീകൾ പ്രസവിക്കുമ്പോൾ കുട്ടികളിൽ non-chromosomal വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൊതുവെ 20 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തൽ. 32 വയസ്സിന് മുകളിലുള്ള സ്ത്രീകൾ പ്രസവിക്കുമ്പോൾ കുട്ടികളിൽ ഇതേ വൈകല്യമുണ്ടാകാനുള്ള സാധ്യത 15 ശതമാനം കൂടുതലാണെന്നും ഗവേഷകർ പറയുന്നു.
വളരെ ചെറിയ പ്രായത്തിൽ ഗർഭിണകളാകുന്ന സ്ത്രീകളിൽ ഗർഭസ്ഥ ശിശുവിന് ഗുരുതരമായ വൈകല്യങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. കേന്ദ്ര നാഡീവ്യൂഹത്തിന്റെ വൈകല്യങ്ങളാണ് ഏറ്റവും പ്രധാനമായുള്ളത്. 22 വയസിന് താഴെ പ്രായമുള്ള സ്ത്രീകളിലെ ഗർഭസ്ഥ ശിശുക്കളിൽ ഇതിനുള്ള സാധ്യത 25 ശതമാനം കൂടുതലാണ്. 20 വയസിന് താഴെ പ്രായമുള്ളവരിലാണെങ്കിൽ അതിലും കൂടുതലാണ് അപകടസാധ്യത.
പ്രായമായ അമ്മമാരിലുണ്ടാകുന്ന ഗർഭസ്ഥ ശിശുക്കൾക്കും ഇത്തരം വൈകല്യങ്ങളുടെ സാധ്യത ഇരട്ടിയാണ്. 40 വയസിന് മുകളിലുള്ള സ്ത്രീകളിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ അവയവങ്ങൾക്ക് (തല, കഴുത്ത്, ചെവി, കണ്ണുകൾ) വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.















