മഴക്കാലമായാൽ പാടവും , തോടുമെല്ലാം നിറഞ്ഞു കവിയും. മീൻ പിടിത്തക്കാർക്ക് ഇത് ചാകരയാണ്. വയലിലും വരമ്പിലും തോട്ടിലും എത്തിയ ഊത്ത പിടിക്കാൻ തെക്കൻ മേഖലയിലെല്ലാം ആളുകളുടെ തിരക്കാണ്. എല്ലാ വർഷവും ജൂണിലെ പുതുമഴയിലാണ് ഊത്ത കയറുന്നത്, ഇത്തവണ അൽപം വൈകിയെങ്കിലും മീൻ ഏറെയുണ്ട്.
പുതുമഴയിൽ വീടിനടുത്തെ ജലാശയങ്ങളിലും വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരും. ഇത്തരം മീൻ പിടിക്കുന്നതാണ് ഊത്ത പിടിത്തം. എന്നാൽ ഇനി പാടത്തും, തോട്ടിലുമിറങ്ങി ഇനി മീൻ പിടിച്ചാൽ അകത്ത് കിടക്കേണ്ടിവരും. പ്രജനകാലത്തുള്ള മത്സ്യപിടിത്തം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രജനനകാലത്തുള്ള ഊത്തപിടിത്തം നാടൻ മത്സ്യ സമ്പത്തിന്റെ നാശത്തിന് കാരണമാകുന്നതാണ് നിരോധിക്കാൻ കാരണം.
വയർ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ വയർ നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നതാണ് ഇവ വ്യാപകമായി വേട്ടയാടാൻ കാരണം. പ്രജനനകാലമായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിനാണ് കാരണമാകുന്നത്. ഇതുവഴി പല നാടൻമത്സ്യങ്ങളും ഇന്ന് വംശനാശ ഭീഷണിയിലാണ്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശ ഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്.
കേരള അക്വാകൾച്ചർ ആൻഡ് ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അദ്ധ്യായം 4, ക്ളോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരമാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണിത്
Comments