ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) മാസ്റ്റർ പ്ലാൻ. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ളവയുടെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര സായുധ പോലീസ് സേനയ്ക്കാണ് ക്ഷേത്രത്തിന്റെ സുരക്ഷയുടെയും ക്ഷേമത്തിന്റെയും മേൽനോട്ടം വഹിക്കാനുമുള്ള ചുമതല.
കഴിഞ്ഞ വർഷം രാമക്ഷേത്രത്തിൽ സിഐഎസ്എഫ് സുരക്ഷാ ഓഡിറ്റ് നടത്തിയതിനെ തുടർന്ന് പദ്ധതി രൂപീകരിച്ചിരുന്നു. തുടർന്ന് നിലവിൽ സർക്കാർ അനുമതിക്ക് ശേഷം, സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ക്ഷേത്ര പരിസരം പരിശോധിക്കുകയും ചെയ്തു. എഡിജി സോൺ പീയൂഷ് മൊർദിയ, ഐജി റേഞ്ച് പ്രവീൺ കുമാർ, എസ്എസ്പി രാജ് കരൺ നയ്യാർ എന്നിവർക്കൊപ്പമാണ് സിഐഎസ്എഫ് ഡിജി ഷീൽ വർധൻ സിങ്, ഡിഐജി സുമന്ത് സിങ് എന്നിവർ ബുധനാഴ്ച ക്ഷേത്രം സന്ദർശിച്ചത്. മൂന്ന് മണിക്കൂറോളം സ്ഥലത്ത് പരിശോധന നടത്തി.
സിഐഎസ്എഫിനെ വിന്യസിക്കുന്നതിന് പുറമേ, സംസ്ഥാന സേന പ്രാദേശിക സായുധ കോൺസ്റ്റബുലറിയെയും സംസ്ഥാന പോലീസിനെയും രാമമന്ദിറിലും പരിസരത്തും വിന്യസിക്കും. ക്ഷേത്രപരിസരത്തിന് പുറത്ത് പോലീസുകാരും അകത്ത് സിഐഎസ്എഫും നിലയുറപ്പിക്കും. നിലവിൽ ത്രിതല സുരക്ഷാ സംവിധാനത്തിലാണ് രാം ലാലയുടെ താൽക്കാലിക ക്ഷേത്രം സംരക്ഷിക്കുന്നത്. യുപി പോലീസ്, പിഎസി, സിആർപിഎഫ് എന്നിവയുടെ സുരക്ഷയും ഇതിൽ ഉൾപ്പെടുന്നു. ക്ഷേത്രം തുറന്ന ശേഷം ജിഹാദി ഭീകരരുടെ ലക്ഷ്യമായേക്കുമെന്നതിനാൽ സുരക്ഷ ശക്തമാക്കും. ആക്രമണം നടത്താൻ ഭീകരർ ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഡ്രോൺ വിരുദ്ധ സാങ്കേതിക വിദ്യയും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഭക്തരുടെ ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും പാർക്കിംഗ് സ്ഥലങ്ങളും രാമജന്മഭൂമി ക്ഷേത്രത്തിൽ നിന്നും അകലെയായി സ്ഥാപിക്കാനാണ് തീരുമാനം. ബാഗേജ് ഏരിയയിൽ ബാഗ് സ്കാനറുകൾ സ്ഥാപിക്കും. വഴിപാടുകൾ അല്ലാതെ മറ്റൊന്നും ഉള്ളിലേക്ക് കൊണ്ടുപോകാൻ ഭക്തരെ അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ ആധുനിക കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കുന്ന സിസിടിവി ക്യാമറകളും പ്രവർത്തനത്തിലാണ്. ക്രൗഡ് മാനേജ്മെന്റിനൊപ്പം സുരക്ഷ ഒരുക്കുന്നതിൽ സിഐഎസ്എഫിന് ധാരാളം അനുഭവങ്ങളുണ്ട്. വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, പ്രധാനപ്പെട്ട വ്യാവസായിക യൂണിറ്റുകൾ എന്നിവിടങ്ങളിലെ സുരക്ഷയ്ക്ക് പുറമേ, താജ്മഹൽ, ചെങ്കോട്ട, വിക്ടോറിയ മെമ്മോറിയൽ തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അവർ സുരക്ഷ നൽകുന്നവരാണ്.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 2024 ജനുവരി 22 ന് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. ശ്രീരാമപ്രതിഷ്ഠയും ഉദ്ഘാടനവും വളരെ ആർഭാടത്തോടെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങ് ജനുവരി 15-ന് ആരംഭിച്ച് 10 ദിവസം നീണ്ടുനിൽക്കും. ഹൈന്ദവ ദേവതകളുടെയും ദിവ്യ ഹിന്ദു ചരിത്രത്തിന്റെയും സങ്കീർണ്ണമായ കൊത്തുപണികളോടെയായിരിക്കും ക്ഷേത്ര ഘടന.
Comments