ബ്രസീൽ: വീണ്ടും വിവാദത്തിന്റെ പിടിയിലകപ്പെട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. യുവതിക്കൊപ്പം നിശാക്ലബിൽ താരം കൈയാങ്കളിയിൽ ഏർപ്പെട്ട പുതിയ വാർത്തയാണ് പുറത്തുവരുന്നത്. റിയോ ഡി ജനീറോയിലെ നൈറ്റ് ക്ലബ്ബിലെത്തിയ താരം ബഹളമുണ്ടാകുകയും അടുത്തിരുന്നയാളെ അടിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഗീതപരിപാടി ആസ്വദിക്കുന്നതിനിടെ നെയ്മർ അടുത്തിരുന്ന ആളോട് തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ഇത് ഉന്തുംതളളിലും കലാശിക്കുകയായിരുന്നെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രശ്‌നം രൂക്ഷമായതോടെ നെയ്മറെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയായിരുന്നു. മോഡലും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ കാമുകി ബ്രൂണ ബിയാൻകാർഡിയക്കൊപ്പമാണ് താരം നൈറ്റ് ക്ലബ്ബിലെത്തിയത്. താരം മദ്യപിച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദിവസങ്ങൾക്ക് മുമ്പേ നെയ്മർ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരുന്നു. തന്റെ ആഢംബര ഭവനത്തിൽ നിയമം ലംഘിച്ച് കൃത്രിമ തടാകം നിർമിച്ചു എന്ന കുറ്റത്തിനാണ് നെയ്മർക്ക് ഭരണകൂടം പിഴ ചുമത്തിയത്. റിയോ ഡി ജനീറോയിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള വീട്ടിലാണ് നെയ്മർ തടാകം ഒരുക്കിയത്. പാരിസ്ഥിതിക നിയമം ലംഘിച്ച് നിർമാണ പ്രവൃത്തികൾ നടത്തൽ, അനുമതിയില്ലാതെ നദിയിലെ വെള്ളം വഴിതിരിച്ചുവിടൽ, അനുമതി കൂടാതെ മണ്ണ് നീക്കൽ, സസ്യങ്ങൾ നശിപ്പിക്കൽ തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.
Comments