കോട്ടയം: ഇനി വരാൻ പോകുന്നത് ഭാരതത്തിന്റെ കാലമാണെന്നും അന്ന് രാജ്യത്തെ നയിക്കുക ബാലഗോകുലത്തിലൂടെ വളർന്ന കുട്ടികളാകുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പുതിയ ഇന്ത്യയെ ചിട്ടപ്പെടുത്താനുള്ള അടിസ്ഥാന പ്രവർത്തനമാണ് ബാലഗോകുലത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ സംസ്കാരത്തിന്റെ പാരമ്പര്യത്തിന്റെ പ്രകാശഗോപുരമാണ് ബാലഗോകുലം. കുട്ടികളുടെ സാംസ്കാരിക വികാസത്തിന് പ്രാധാന്യം നൽകുന്ന സംഘടന ബാല്യത്തിന് വഴികാട്ടുന്നു. ഇന്ന് ലോകം നോക്കുന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതും പുതിയ ഇന്ത്യയെയാണ്. ബാലഗോകുലത്തെയും വലിയ പ്രതീക്ഷയോടെയാണ് സമൂഹം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഭാരതം കെട്ടിപ്പടുക്കുന്നതിൽ ബാലഗോകുലത്തിന്റെ പങ്ക് വളരെ വലുതാണ്. നിർണായകമായ വർഷങ്ങളാണ് വരാനിരിക്കുന്നത്. അതിലേയ്ക്കുള്ള പ്രയാണം സംസ്കാരത്തെ ഉയത്തിപ്പിടിച്ചുകൊണ്ടാണ് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ യുവജനങ്ങൾക്ക് തങ്ങളുടെ നൂതനാശയങ്ങൾ നടപ്പിലാക്കുന്നതിലും വിജയിപ്പിക്കുന്നതിലും വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. ഇന്ന് സ്ഥിതി മാറി. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ യുവജനങ്ങൾക്കുള്ള അവസരങ്ങൾ വർദ്ധിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥാ പദ്ധതികൾ വഴി കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ പൗരന്മാരിലേക്ക് നേരിട്ടെത്തുന്നു. ആധുനികവത്ക്കരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഇന്ന് രാജ്യം പണം ചിലവഴിക്കുന്നു. ചരിത്രത്തെയും പൈതൃകത്തെയും സംരക്ഷിച്ചുകൊണ്ടാകണം ആധുനികവത്ക്കരണവും വികസനവും നടപ്പാക്കാനെന്നുംഅദ്ദേഹം പറഞ്ഞു.
ഇന്ന് ഭാരതത്തിലെ സാഹചര്യങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. വിവധ മേഖലകളിൽ ഉയരാൻ ഇന്ന് ആർക്കും തടസ്സമില്ല. കഴിവുറ്റ വ്യക്തിത്വങ്ങളും സ്റ്റാർട്ടപ്പുകളും അത്തരത്തിൽ ഉയർന്നുവരുന്നു. നിരവധി അവസരങ്ങളാണ് രാജ്യത്തുള്ളത്. സാമ്പത്തീക സൈനിക ശക്തിയായി ഭാരതം മാറി. അതിന്റെ മുൻനിരയിലേയ്ക്ക് അധികം താമസിയാതെ നാം എത്തിച്ചേരും. ഇനി നമ്മളെ കാത്തിരിക്കുന്നത് മാറ്റത്തിന്റെ ദശാബ്ദ്ദമാണ്. ‘അടുത്ത ദശാബ്ദം ഭാരതത്തിന്റേതാണ്’ എന്നാണ് പ്രധാനമന്ത്രി ലോകത്തോട് പറയുന്നത്. ബാലഗോകുലങ്ങളിലൂടെ വളർന്നുവന്ന കുട്ടികളുടെ കഴിവാണ് ആ മാറ്റത്തിന് പിന്നിൽ പ്രവർത്തിക്കേണ്ടത് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Comments