ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരിൽ നിന്നും 1.93 കിലോഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് കേസുകളിലായി പിടികൂടിയ സ്വർണത്തിന് 1.17 കോടി രൂപ വിലമതിക്കും. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കൂടാതെ വിലകൂടിയ സിഗരറ്റ് സ്റ്റിക്കുകളും പിടിച്ചെടുത്തു. 62,400 സ്റ്റിക്കുകളാണ് പിടികൂടിയത്.
ആദ്യത്തെ കേസിൽ 1,399 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 84.8 ലക്ഷം രൂപ വിലമതിക്കും. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ പക്കൽ നിന്നാണ് ഇതു പിടികൂടിയത്. എയർപോർട്ട് ജീവനക്കാരൻ മുഖാന്തരം സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു. രണ്ടാമത്തെ കേസിൽ 527 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് ഏകദേശം 31. 8 ലക്ഷം രൂപയോളം വിലമതിക്കും. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
കൂടാതെ മറ്റ് രണ്ട് യാത്രക്കാരിൽ നിന്നാണ് സിഗരറ്റ് സ്റ്റിക്കുകൾ പിടികൂടിയത്. ബാങ്കോക്കിൽ നിന്നും ദുബായിൽ നിന്നും എത്തിയ യാത്രക്കാർ കേരളത്തിലേയ്‌ക്ക് സിഗരറ്റ് സ്റ്റിക്കുകൾ കടത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments