തിരുവനന്തപുരം: സംസ്ഥാനത്ത് പനി രോഗികളിൽ പുതിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ സാഹചര്യത്തിൽ പ്രത്യേക പഠനം ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ. മുൻപില്ലാത്ത വിധമുള്ള ലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലാണ് പഠനം നടത്തണമെന്ന ആവശ്യം ഉയരുന്നത്. പനി ബാധിതർക്ക് ശരീരം ചുവന്ന് പൊങ്ങുന്നതുൾപ്പടെയുള്ള ലക്ഷണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് വ്യാപകമായി പനിബാധിതർക്ക് ഈ ലക്ഷണം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പനിയോടൊപ്പം അലർജി ലക്ഷണങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതോടൊപ്പം പനി ഭേദമായവർ ഒരാഴ്ചയ്‌ക്ക് ശേഷം വീണ്ടും പനിക്ക് ചികിത്സ തേടി എത്തുന്നവരുടെ കണക്കും വർദ്ധിച്ചു വരികയാണ്. ആരോഗ്യവാൻമാരായ ചെറുപ്പക്കാർ ഉൾപ്പടെ പനി ബാധിച്ച് മരണപ്പെടുന്നതും ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇന്നലെയും പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം പതിമൂവായിരം കടന്നു. 13248 പേരാണ് പനിക്ക് ചികിത്സ തേടിയത്. 2254 രോഗികളുള്ള മലപ്പുറം ജില്ലയിലാണ് രോഗബാധിതർ ഏറെയും.
അതേസമയം ഇന്നലെ രണ്ടുപേർ പനി ബാധിച്ച് മരിച്ചു. ഒരാൾക്ക് ഡെങ്കിയും മറ്റൊരാൾക്ക് എലിപ്പനിയെന്നുമാണ് സംശയം. 257 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ 77 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പകർച്ചപ്പനി പ്രതിരോധത്തിന് പ്രശ്‌നബാധിത മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചാണ് നിലവിലെ നിരീക്ഷണം. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനം വർദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
Comments