ചണ്ഡീഗഡ്: മഴക്കെടുതിയിൽ ആടിയുലയുകയാണ് ഹരിയാനയിലെയും പഞ്ചാബിലെയും ജനജീവിതങ്ങൾ. പഞ്ചാബിലെ ചിറ്റ്ക്കാര യുണിവേഴ്‌സിറ്റിയിൽ കുടുങ്ങി കിടന്ന 900 വിദ്യാർത്ഥികൾക്കും മറ്റ് ആളുകൾക്കും രക്ഷകരായി എത്തിയത് സൈനികരായിരുന്നു. പ്രളയത്തിനിടയിൽ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പങ്കുവച്ചതിനെ തുടർന്ന് സൈനികർ ഇവരെ തേടിയെത്തുകയും വിദ്യാർത്ഥി സംഘത്തെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. 48 മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 900ത്തിലധികം വരുന്ന വിദ്യാർത്ഥികളെ സൈനികർ രക്ഷിച്ചത്.
അതേസമയം പേമാരിയിൽ റയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനാൽ സനെഹ്‌വാൾ- ആംബല റൂട്ടിലെ ട്രെയിൻ സർവീസുകൾ നിർത്തി വച്ചതായും ചില ട്രെയിനുകൾ റൂട്ട് മാറ്റി വിട്ടതായും നോർത്തേൺ റയിൽവേ അറിയിച്ചു. ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ നിരവധി ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞത്. ഹിമാചലിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത വിധം ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലും കനത്ത നാശനഷ്ടങ്ങളാണ് മഴയെ തുടർന്നുണ്ടായിരിക്കുന്നത്. ഡൽഹിയിലും പഞ്ചാബിലും ഛത്തീസ്ഗഡിലും ശക്തമായ മഴയെ തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.















