എറണാകുളം: പ്രവാചക നിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി എം.കെ. നാസർ, അഞ്ചാം പ്രതി നജീബ്, ഒൻപതാം പ്രതി നൗഷാദ്, 11-ാം പ്രതി മൊയ്തീൻ കുഞ്ഞ്, 12-ാം പ്രതി അയ്യൂബ് എന്നിവരെയാണ് കുറ്റക്കാരായി കോടതി വിധിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. അസീസ് ഓടക്കാലി, ഷഫീഖ്, മുഹമ്മദ് റാഫി, സുബൈർ, മൻസൂർ എന്നിവരെയാണ് കോടതി കുറ്റവിമുക്തമാക്കിയത്. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
മുഖ്യപ്രതി നാസർ ഉൾപ്പെടെ നാല് പേർക്ക് സംഭവത്തിൽ നേരിട്ട് ബന്ധമുള്ളതായി കോടതി നിരീക്ഷിച്ചു. ശിക്ഷാ വിധി കുറയ്‌ക്കണമെന്ന് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് എൻഐഎ കോടതിയിൽ വാദിച്ചു. നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർ കൃത്യം ചെയ്തവർക്ക് സഹായം നൽകിയതായും തെളിഞ്ഞു. കേസിൽ ശിക്ഷാവിധി നാളെ മൂന്ന് മണിക്ക് കോടതി പറയും.
പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ അക്രമിച്ചതെന്ന് കേസിൽ വിധി വന്നതിന് പിന്നാലെ പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്‌ക്ക് കിട്ടുന്ന നീതിയെന്ന അഭിപ്രായം തനിക്കില്ലെന്നും ഇരയ്‌ക്ക് നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. സവാദിനെ കണ്ടത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയം. തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ്. പ്രാകൃത മനുഷ്യരായ അവരെ ആധുനിക ബോധമുള്ളവരാക്കണം. ഏത് യുദ്ധത്തിൽ ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങൾ ഉണ്ടാകും. ആ യുദ്ധത്തിൽ പോരാട്ടം തുടരുകയാണെന്നും പ്രൊഫ. ടിജെ ജോസഫ് പറഞ്ഞു.
സംഭവത്തിനു ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻ ഐ എ വിചാരണ പൂർത്തിയാക്കിയത്. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരിൽ 11 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
ആക്രമണം ആസൂത്രണം ചെയ്‌തെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്ന കുഞ്ഞുണ്ണിക്കര എം കെ നാസർ, അശമന്നൂർ സവാദ് എന്നിവർ നേരത്തെ ഒളിവിലായിരുന്നു. ഇവരെ കൂടാതെ അസീസ് ഓടക്കാലി, ഷഫീഖ്, നജീബ്, മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നീ പ്രതികളാണ് രണ്ടാംഘട്ടത്തിൽ വിചാരണ നേരിട്ടത്.
Comments