തിരുവനന്തപുരം; കുടുംബത്തോടൊപ്പം ഒരു സിനിമയ്‌ക്ക് പോയാൽ ഒരു ശരാശരിക്കാരന്റെ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ടിക്കറ്റിനൊപ്പം തിയറ്ററിലെ ഭക്ഷണം വാങ്ങിയാൽ കൈപൊള്ളുമെന്ന കാര്യം ഉറപ്പ്. നിലവിൽ സിനിമ തിയറ്ററിലെ ഭക്ഷണത്തിൽ ഈടാക്കിയിരുന്ന 18ശതമാനം ജി.എസ്.ടി 5 ശതമാനമായി കുറയുമെങ്കിലും ഇത് ഭക്ഷണ വിലയിൽ ഈ അടുത്ത കാലത്തൊന്നും മാറ്റമുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.
മൾട്ടിപ്ലക്‌സുകളിലടക്കം ഉടമ നിശ്ചയിക്കുന്ന വിലയിലാകും ഭക്ഷണ ഉത്പ്പന്നങ്ങൾക്ക് വിൽക്കുക. ഇതിനായി പുറം കരാർ നൽകിയാണ് മിക്കയിടത്തും ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത്. മൾട്ടിപ്ലക്‌സുകൾ അല്ലാത്ത തിയറ്ററുകളിലും ഇത്തരത്തിൽ ഔട്ട്‌ലെറ്റുകൾ കരാർ നൽകിയാണ് പ്രവർത്തിക്കുന്നത്. മുൻകൂർ പണം വാങ്ങി പ്രവർത്തിക്കുന്ന ഇവിടെ ഭക്ഷണ വില കുറയ്‌ക്കുന്ന കാര്യം ഉടമകളുമായുള്ള ചർച്ചകൾക്ക് ശേഷമാകും തീരുമാനിക്കുക.
തിയറ്ററിലെ ഭക്ഷണ നിരക്കിന്റെ കാര്യത്തിൽ നേരത്തെ സുപ്രീം കോടതി ഇടപെട്ടിരുന്നു. തിയറ്ററുകളിൽ സിനിമ കാണാൻ എത്തുന്നവർക്ക് സ്വന്തം ഭക്ഷണവും വെള്ളവും കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കിയ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയായിരുന്നു ഇത്. പിന്നാലെ ചില സുപ്രധാന വിലയിരുത്തലുകളും നടത്തിയിരുന്നു.
‘സിനിമാ ഹാൾ തിയറ്റർ ഉടമയുടെ സ്വകാര്യ സ്വത്താണ്. അത്തരം നിബന്ധനകളും വ്യവസ്ഥകളും പൊതുതാൽപ്പര്യത്തിനും സുരക്ഷയ്‌ക്കും ക്ഷേമത്തിനും വിരുദ്ധമല്ലാത്തിടത്തോളം കാലം നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവെക്കാൻ ഉടമയ്‌ക്ക് അർഹതയുണ്ട്. നിബന്ധനകൾ നിശ്ചയിക്കാൻ ഉടമയ്‌ക്ക് അർഹതയുണ്ട്. ഭക്ഷണവും പാനീയങ്ങളും വിൽക്കാൻ തിയറ്റർ നടത്തുന്നവർക്കുള്ളതുപോലെ, സിനിമ കാണുന്നയാൾക്ക് അവ വാങ്ങാതിരിക്കാനുള്ള അവകാശവുമുണ്ട്,” കോടതി പറഞ്ഞു.’സിനിമാ തിയേറ്ററുകളിൽ സൗജന്യമായി വെള്ളം നൽകാമെന്ന് ഒരു ഇളവ് നൽകാം. പക്ഷേ തീയറ്ററുകാർ നാരങ്ങവെള്ളം 20 രൂപയ്‌ക്ക് വിൽക്കുന്നു എന്ന് കരുതി. സിനിമ കാണാൻ വരുന്നയാൾ പുറത്ത് നിന്നും നാരങ്ങ വാങ്ങി ഫ്‌ലാസ്‌കിൽ പിഴിഞ്ഞ് ഉണ്ടാക്കാം എന്ന് പറയാൻ പറ്റില്ല’
‘സിനിമാ ഹാളിനുള്ളിൽ ആരെങ്കിലും ജിലേബി കൊണ്ടുവന്നാൽ തീയേറ്റർ മാനേജ്മെന്റിന് അവരെ തടയാം. കാരണം ഈ പ്രേക്ഷകൻ ജിലേബി തിന്ന് നെയ്യും എണ്ണയും പറ്റിയ കൈ സീറ്റിൽ തുടച്ചാൽ പിന്നെ അതിന്റെ കറ വൃത്തിയാക്കാൻ ആര് പണം നൽകും? പോപ്കോൺ വാങ്ങാൻ ആരും പ്രേക്ഷകനെ നിർബന്ധിക്കുന്നില്ല,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
Comments