തമിഴ് സിനിമ ചരിത്രത്തിൽ സുബ്രമഹ്ണ്യപുരത്തിന് ശേഷവും മുൻപും എന്ന് പറയാൻ തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി. അവകാശവാദങ്ങളൊന്നുമില്ലാതെ എം.ശശികുമാറെന്ന പുതുമുഖ സംവിധായകന്റെ പുത്തൻ ട്രീറ്റ്‌മെന്റിലെത്തിയ ചിത്രം പ്രേക്ഷകർ ഇരും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തമിഴ് കടന്ന് വിവിധ ഭാഷകളിൽ സ്വാധീനം ചെലുത്തിയ ചിത്രം പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. ആഖ്യാനത്തിലും കഥപറച്ചിൽ രീതിയിലും തമിഴ് സിനിമയ്‌ക്ക് പുതിയ മാനങ്ങൾ സമ്മാനിച്ച സിനിമ 15 വർഷങ്ങൾക്ക് മുൻപ് ഒരു ജൂലൈയിലാണ് തിയറ്റിലെത്തുന്നത്.
വെറും 65ലക്ഷം മുതൽ മുടക്കിലെത്തിയ ചിത്രം പക്ഷേ 30 കോടിയാണ് ബോക്‌സ് ഓഫീസിൽ നിന്ന് വാരിയത്.ജെയിംസ് വസന്തൻ സംഗീത സംവിധാനം നിർവഹിച്ച എണ്ണം പറഞ്ഞ പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. ജയ്‌ക്കൊപ്പം അഭിനയത്തിലും അരങ്ങേറിയ ശശികുമാറും സമുദ്രകനിയും ഇതോടെ തമിഴിലെ മുൻനിര നടന്മാരും സംവിധായകരുമായി.
സ്വാതിയും ഗഞ്ചാകറുപ്പും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കമൽഹാസൻ-കെ.എസ് രവികുമാർ കൂട്ടുകെട്ടിലെത്തിയ വമ്പൻ ചിത്രം ദശാവതാരം റിലീസ് ചെയ്ത് രണ്ടാഴ്ചക്ക് ശേഷമാണ് റിലീസ് ചെയ്തത്. ആദ്യദിവസങ്ങളിൽ തിയറ്ററുകൾ കിട്ടാൻ പ്രയാസപ്പെട്ട ചിത്രം പിന്നാലെ ദശാവതാരത്തിനെയും പിന്തള്ളി മുന്നേറി. നിരൂപക പ്രശംസയും ആരാധകരുട ഇഷ്ടവും ഒരുപോലെ പിടിച്ചുപ്പറ്റിയ സിനിമകളിൽ ഒന്നായി.
Comments