ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 15-ന് യുഎഇ സന്ദർശിക്കും. സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷമായിരിക്കും പ്രധാനമന്ത്രി യുഎഇയിൽ എത്തുക. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി ചർച്ചകളും പരിപാടികളും സംഘടിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യ-യുഎഇ ബന്ധം ദൃഢമാക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഊർജ്ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ,ഫിൻടെക്, പ്രതിരോധം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ സംഘടിപ്പിക്കുന്നതിനുള്ള അവസരമാണിതെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. മ്യൂണിക്കിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ യുഎഇയും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 85 മില്യൺ ഡോളറാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും സുപ്രധാന പങ്കാളിത്തം അവലോകനം ചെയ്യുന്നതിനും സഹകരണമുള്ള എല്ലാ മേഖലകളിലും കൂടുതൽ ആഴത്തിൽ ബന്ധം സൃഷ്ടിക്കുന്നതിനുമുള്ള അവസരമായാണ് കണക്കാക്കുന്നത്.
Comments