തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. ഇന്നലെയും പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം പതിനൊന്നായിരം കടന്നു. ഡെങ്കിപ്പനി വ്യാപനം അതിരൂക്ഷമാകുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്നലെ മാത്രം ഡെങ്കിയ്‌ക്ക് ചികിത്സ തേടിയത് 177 പേരാണ്.
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്നത് ഡെങ്കിപ്പനിയും എലിപ്പനിയും വർദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കണം. പകർച്ചപ്പനി പ്രതിരോധത്തിന് പ്രശ്നബാധിത മേഖലകളെ ഹോട്ട്സ്പോട്ടുകളായി തിരിച്ചാണ് നിലവിലെ നിരീക്ഷണം.
കുട്ടികളിലെ ഇൻഫ്ലുവൻസ വ്യാപനത്തിലും ശ്രദ്ധ പുലർത്തണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെയും പനിബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം പതിനൊന്നായിരം കടന്നു. 2150 രോഗികളുള്ള മലപ്പുറം ജില്ലയിലാണ് രോഗ ബാധിതർ ഏറെയും. 370 പേർ ഡങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ 177 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊതുകു നശീകരണത്തിലുൾപ്പെടെ സർക്കാരിനുണ്ടായ ഗുരുതര വീഴ്ചയാണ് പകർച്ച പനികൾ പെരുകാൻ കാരണമായത്. പനി വ്യാപിച്ചതിന് ശേഷം നടത്തുന്ന ശുചീകരണ യജ്ഞം കാര്യമായ പ്രയോജനമുണ്ടാക്കിയിട്ടില്ല.
Comments