ഇനി ഒരു നാൾ കൂടി.. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നാളെ ഉച്ചതിരിഞ്ഞ് 2:30ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ചാന്ദ്രയാൻ-3 വിക്ഷേപിക്കും. ചന്ദ്രോപരിതലത്തിലെ മണ്ണു മുതൽ, ഭൂമിയുടെ നിരീക്ഷണം വരെയുള്ള വൈവിധ്യങ്ങൾ നിറഞ്ഞ ഗവേഷണ പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് ചന്ദ്രയാൻ മൂന്ന്.
ദീർഘദൂരം സഞ്ചരിക്കുന്ന ലോഞ്ച് വെഹിക്കിൾ മാർക്ക് 3, അഥവാ എൽവിഎം -3യിലായിരിക്കും വിക്ഷേപണം നടത്തുക. ചന്ദ്രോപരിതലത്തിൽ സൂക്ഷ്മമായും കൃത്യമായും ഇറങ്ങുന്നതിനും, ചന്ദ്രനിൽ പര്യവേഷണം നടത്തുന്നതിനുമുള്ള ലാൻഡറും റോവറും ആണ് പ്രധാന ഘടകം. ചന്ദ്രന്റെ ഗുരുത്വാകർഷണം സംബന്ധിച്ചുള്ള വൈവിധ്യമാർന്ന പഠനമാണ് ചന്ദ്രയാൻ മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ പൊടി ബാഷ്പീകരിച്ച് വിശദമായ രാസഭൗതിക ഘടനയെ കുറിച്ച് പഠനം നടത്തും.സമഗ്ര ഗവേഷണ സംവിധാനങ്ങളാണ് ചന്ദ്രയാൻ മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചന്ദ്രനിൽ നിന്നും ഭൂമിയെ നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനം, ജീവൻ നിലനിൽക്കുന്ന മറ്റ് ഗ്രഹങ്ങളുടെ സാന്നിധ്യം എന്നിവയെ കുറിച്ച് ദൗത്യത്തിൽ നിരീക്ഷിക്കും. 45 മുതൽ 48 ദിവസങ്ങൾക്കുള്ളിൽ മൂന്നാം ദൗത്യം ചന്ദ്രനിൽ പറന്നിറങ്ങും. ഓഗസ്റ്റ് 24, 25 തീയതികളിൽ ആയിരിക്കും ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ്. ഭൂമിയെ അഞ്ച് തവണ വലം വെച്ച് ഭ്രമണപഥത്തിൽ നിന്നുമാണ് ചന്ദ്രയാൻ ദൗത്യത്തിലേക്ക് നീങ്ങുക. ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തുന്ന വിക്ഷേപണ വാഹനത്തിൽ നിന്ന് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് വിക്ഷേപിക്കും. ചന്ദ്രയാൻ ഒന്നിന്റെയും രണ്ടിന്റെയും അനുഭവ പാഠങ്ങൾ ഉൾക്കൊള്ളുന്ന ശ്രേഷ്ഠനിർമ്മിതിയാണ് ചന്ദ്രയാൻ മൂന്ന് എന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു.
Comments