അലഹബാദ്: ബലാത്സംഗം ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക പീഡനത്തിനരയായി ഗർഭിണിയായ 12-കാരിയുടെ ഗർഭച്ഛിദ്രത്തിനുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ഭ്രൂണത്തിന് 25 ആഴ്ച വളർച്ചയെത്തിയെന്ന് ഹർജിയിൽ പറയുന്നു. ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, പ്രശാന്ത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ലൈംഗികമായി പീഡിപ്പിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ലെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു. ലൈംഗിക അതിക്രമ കേസുകളിൽ ഒരു സ്ത്രീയെ ഗർഭച്ഛിദ്രത്തിന് നിഷേധിച്ച് മാതൃത്വത്തിന്റെ ഉത്തരവാദിത്തം അവളിൽ കുത്തി നിറയ്‌ക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും മനുഷ്യാവകാശത്തെയും ഹനിക്കുന്നതിന് തുല്യമാകും. അമ്മ ആകുന്നത് ഒരു സ്ത്രീയുടെ ഇഷ്ടമാണെന്നും അതെ അല്ലെങ്കിൽ അല്ല എന്ന പറയാനുള്ള സ്വാതന്ത്ര്യം സ്ത്രീയ്‌ക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. 25 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനുള്ള അനുമതിക്കായി അമ്മയുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചതായിരുന്നു 12 വയസുകാരി.
ബധിരയും മൂകയുമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി. കുട്ടിയെ അയൽവാസി പലതവണ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും വിധേയയാക്കിയിട്ടുണ്ടെന്നാണ് പരാതി. സംസാരിക്കാൻ കഴിയാത്തതിനാൽ കുട്ടിയ്‌ക്ക് പീഡനത്തിരയായ വിവരം ആരോടും പറയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആംഗ്യഭാഷയുടെ സഹായത്തോടെയായിരുന്നു പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചത്. പിന്നാലെ പോക്‌സോ വകുപ്പ് പ്രകാരം മാതാവ് പോലീസിൽ പരാതിപ്പെട്ടു. കഴിഞ്ഞ ജൂൺ മാസത്തിലാണ് കുട്ടി 23 ആഴ്ച ഗർഭിണിയാണെന്ന വിവരമറിയുന്നത്. മെഡിക്കൽ ബോർഡിനെ സമീപിച്ചപ്പോൾ ഗർഭച്ഛിദ്രത്തിനുള്ള കാലയളവായ 24 ആഴ്ച പിന്നിട്ടിരുന്നു. ഇതോടെയാണ് മാതാവും ഇരയായ കുട്ടിയും ഹൈക്കോടതിയെ സമീപിച്ചത്.
Comments