കോട്ടയം: മുസ്ലീം പള്ളിയ്‌ക്കെതിരെ ജാതി വിവേചന പരാതിയുമായി യുവാവ്. ചങ്ങനാശേരി പുതൂര്‍പ്പളളി മുസ്ലിം ജമാഅത്തിനെതിരെയാണ് യുവാവിന്റെ ആരോപണം. പളളിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ താഴ്ന്ന ജാതിക്കാരന് അവകാശമില്ലെന്ന് കാണിച്ചാണ് യുവാവിന് നോട്ടീസ് അയച്ചിരിക്കുന്നത്.
പുതൂര്‍പ്പളളി ജുമാ മസ്ജിദിന് ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുണ്ട്. പളളിക്ക് സമീപം താമസിക്കുന്ന അനീഷ് സാലി എന്ന യുവാവിനാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. കമ്മിറ്റി ഭാരവാഹികള്‍ പളളിയുടെ പൊതുയോഗത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ തനിക്കയച്ച നോട്ടീസും ജാതിവിവേചനത്തിന് തെളിവായി ഇദ്ദേഹം ഉയർത്തി കാണിക്കുന്നുണ്ട്. വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് അനീഷ് പറയുന്നത്.
എന്നാല്‍ തങ്ങൾ ജാതി വിവേചനം കാണിച്ചിട്ടില്ലെന്നാണ് പള്ളി കമ്മിറ്റിയുടെ വാദം. വര്‍ഷങ്ങള്‍ പഴക്കമുളള പളളി ഭരണഘടന അനുസരിച്ചാണ് നോട്ടീസ് നല്‍കിയതെന്നും ഇവർ വിശദീകരിക്കുന്നുണ്ട്. മറുപടിയായി പള്ളിയുടെ ഭരണഘടനയും ഇവർ ഉയർത്തി കാണിക്കുന്നുണ്ട്. ഭരണഘടന പ്രകാരം ലബ്ബമാര്‍, മുദ്ദീന്‍, ഒസ്താമാര്‍ എന്നീ വിഭാഗക്കാരെ ജമാ അത്തില്‍ നിന്ന് വേതനം പറ്റുന്ന ജീവനക്കാരാണ്. അതിനാല്‍ ആ വിഭാഗങ്ങളില്‍പ്പെട്ടവരുടെ പിന്‍മുറക്കാരെ പൊതുയോഗത്തില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയില്ലെന്നാണ് കമ്മിറ്റിക്കാരുടെ വാദം.
Comments