കൊച്ചി: പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അഞ്ച് പ്രതികളെ വിട്ടയച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയിലേക്ക്. മൂന്ന് വർഷം വീതം തടവ് ലഭിച്ച മൂന്ന് പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും എൻഐഎ ആവശ്യപ്പെടുന്നു. കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണിത്.
കേസിലെ പ്രതികളായ ഷഫീഖ്, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി സുബൈർ, മൻസൂർ എന്നിവരെയായിരുന്നു കോടതി വെറുതെ വിട്ടത്. കേസിൽ ഇവരുടെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. എന്നാൽ ഇപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികൾക്കൊപ്പം കൃത്യത്തിൽ തുല്യ പങ്കാളിത്തമുള്ളവരാണ് വിട്ടയക്കപ്പെട്ടവരെന്നും, പരമാവധി ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നുമാണ് എൻഐഎയുടെ വാദം. ഇതിനൊപ്പം മൂന്ന് വർഷം മാത്രം തടവ് ശിക്ഷ ലഭിച്ച 9, 11, 12 പ്രതികളായ നൗഷാദ്, മൊയ്തീൻകുഞ്ഞ്, അയൂബ് എന്നിവരുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടും. അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം ഘട്ട വിചാരണയിൽ ഏതാനും പ്രതികളെ വിട്ടയച്ചതിനെതിരെയുള്ള എൻഐഎയുടെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
മുഖ്യപ്രതികളായ സജിൽ, നാസർ, നജീബ് എന്നിവർക്ക് ഇന്നലെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ തെളിയിക്കാൻ എൻഐഎയ്‌ക്ക് കഴിഞ്ഞു. ദേശീയ അന്വേഷണ ഏജൻസിക്ക് വേണ്ടി സിന്ധു രവിശങ്കർ, അർജ്ജുൻ തമ്പലപ്പാട്ട, ശ്രീനാഥ് എന്നിവരായിരുന്നു ഹാജരായത്. മതാധിഷ്ഠിത നിയമ വ്യവസ്ഥിതിക്കാണ് പ്രതികൾ ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Comments