ചെന്നൈ: രാജ്യത്തിന്റെ പ്രതീക്ഷ രാഹുലിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭാരത് ജോഡോ യാത്ര വൻ വിജയമായിരുന്നു. ഇതിലൂടെയാണ് രാഹുൽ രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയായതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിൻ ഇത് പറഞ്ഞത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നാം മുന്നണിയുടെ രൂപീകരണം സ്റ്റാലിൻ തള്ളി. മുന്നാം മുന്നണിയുടെ രൂപീകരണം ബിജെപിയെ സഹായിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. അതതു സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾക്ക് ശക്തിയുണ്ടെങ്കിലും ദേശീയ തലത്തിൽ ഈ കൂട്ടായ്മക്കൊരു മുഖം ആവശ്യമാണെന്നും സ്റ്റാലിൻ പറഞ്ഞു. കോൺഗ്രസാണ് ആ മുഖം. സ്വതന്ത്ര ഇന്ത്യയുടെ വളർച്ചയ്ക്കു നേതൃത്വം നൽകിയ കോൺഗ്രസാണ്. അതിനാൽ കോൺഗ്രസിന് ആ സ്ഥാനത്തിന് അർഹതയുണ്ടെന്നാണ് സ്റ്റാലിന്റെ വാദം.
അതേസമയം, പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിൽ പേലും കമ്മ്യൂണിസ്റ്റ് -കോൺഗ്രസ് ഐക്യം വിദൂര സ്വപ്നമായി മാറാനാണ് സാധ്യത. ഇത്തരത്തിൽ പ്രതിപക്ഷ പർട്ടികളെ ഒരുമിപ്പിക്കുന്നതിൽ വലിയ വെല്ലുവിളികളാണ് കോൺഗ്രസ് നേരിടുന്നത്. ഈ സാഹചര്യത്തിൽ എത്രമാത്രം പ്രതിപക്ഷ ഐക്യത്തിന് സാധുതയുണ്ടെന്നുള്ളത് ചോദ്യമായി അവശേഷിക്കുകയാണ്. എന്നാൽ ബംഗാളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയുടെ നിലപാട് വ്യത്യസ്തമാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പട്നയിലെ നടന്ന പ്രതിപക്ഷ യോഗം ബിജെപിക്ക് ശക്തമായ സന്ദേശമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നിലവിലെ പ്രതിപക്ഷനിര ഒറ്റക്കെട്ടായി നേരിടണമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. പ്രാദേശിക സഖ്യത്തിന് അതതു സംസ്ഥാനങ്ങളിലെ കരുത്തരായ കക്ഷികൾ നേതൃത്വം നൽകണം. സഖ്യസാധ്യതയില്ലെങ്കിൽ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാനുള്ള നീക്കങ്ങൾ നടത്തണം. തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യരൂപീകരണം പ്രായോഗികമല്ല. മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംയുക്ത സമിതി വേണമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
ബിജെപിക്ക് വലിയ ആശങ്കയാണെന്നും കർണാടകയിലെ കോൺഗ്രസിന്റെ വിജയം മറ്റിടങ്ങളിൽ ആവർത്തിക്കുമോ എന്ന് ഭയമാണെന്നും സ്റ്റാലിൻ പറഞ്ഞു. അതിനാലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ നടത്താൻ ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു സ്റ്റാലിന്റെ വാദം. സാമ്പത്തിക അച്ചടക്കം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പുകൾ ഏകോപനം നടത്തുന്നതെന്ന് കേന്ദ്ര സർക്കാർ ഇതിന് മുൻപ് വ്യക്തമാക്കിയിരുന്നു. ഗവർണർ എന്ന പദവി തന്നെ എടുത്തുമാറ്റണം. ഗവർണർമാർ അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പല പ്രശന്ങ്ങളിൽ ഞെരുക്കി ഇല്ലാതാക്കാനാണ് ഗവർണർമാരുടെ ശ്രമമെന്നും സ്റ്റാലിൻ ആരോപിച്ചു.
Comments