തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യ മുദ്രയായി പച്ചക്കുതിരയെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. ഭാഗ്യക്കുറി വകുപ്പിന്റെ ലോഗോയിൽ ഇനി പച്ചക്കുതിരയാണ്. ഭാഗ്യമുദ്രയും ലോഗോയും ധനമന്ത്രി തന്നെയാണ് പ്രകാശനം ചെയ്തത്. പച്ചക്കുതിരയെ ഭാഗ്യ ചിഹ്നമായി പ്രഖ്യാപിച്ചതോടെ പല കോണുകളിൽ നിന്നും വിമർശനവും ഉയർന്നിരുന്നു.
പച്ചക്കുതിര ഭാഗ്യം കൊണ്ടു വരും എന്ന വിശ്വസത്തെ മുതലെടുത്തു കൊണ്ടാണ് പുതിയ ഭാഗ്യമുദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. അന്ധവിശ്വാസങ്ങൾക്കെതിരെ നിലകൊള്ളുമെന്നും കേരളം പുരോഗമന സംസ്ഥാനാമാണെന്നും നാഴികയ്‌ക്ക് നാൽപ്പത് വട്ടം പറയുന്ന സർക്കാർ തന്നെയാണ് ഭാഗ്യക്കുറിയുടെ ഭാഗ്യ ചിഹ്നമായി പച്ചക്കുതിരയെ കൊണ്ടുവന്നിരിക്കുന്നത് എന്നതാണ് പരിഹാസ്യം.
സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനത്തെ പരിഹസിച്ചു കൊണ്ട് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ.ജയശങ്കറും രംഗത്തു വന്നു. ‘ഭാഗ്യക്കുറിക്ക് ഭാഗ്യചിഹ്നം. അതും ചുവന്ന കുതിരയല്ല, പച്ചക്കുതിര. താടിയും സഞ്ചിയും നീളമുള്ള ജുബ്ബയും ഡോക്ടറേറ്റും ഇല്ലെങ്കിലും തോമസ് ഐസക്കിനേക്കാൾ വലിയ ബുദ്ധിജീവിയാണെന്ന് ബാലഗോപാൽ തെളിയിച്ചു. ബാലേട്ടന്റെ ഭരണത്തിൻ കീഴിൽ ഭാഗ്യക്കച്ചവടം പച്ച പിടിക്കും, ഖജനാവ് നിറഞ്ഞു കവിയും. പച്ച സലാം, ധീര സഖാവേ!’- എന്നാണ് ജയശങ്കറുടെ പരിഹാസം.
Comments