തിരുവനന്തപുരം: ബാലരാമപുരത്തെ അടിപ്പാത നിർമ്മാണം അവസാനിപ്പിച്ചെന്നും പകരം നാലുവരിപ്പാത വരുമെന്നും കാണിച്ച് സിപിഎം ഏരിയാ കമ്മിറ്റിയുടെ ഫ്ളെക്സ് ബോർഡ്. രൂക്ഷമായ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന ബാലരാമപുരത്ത് അടിപ്പാത നിർമ്മിക്കുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ അത് ഉപേക്ഷിച്ചെന്നും പദ്ധതി നാലുവരിപ്പാതയാക്കി മാറ്റിയെന്നും നേമം ഏരിയ കമ്മിറ്റി സ്ഥാപിച്ച ഫ്ളെക്സ് ബോർഡിൽ പറയുന്നു. എന്നാൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അടിപ്പാത പണിയുമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് നൽകുന്ന പ്രതികരണം. ബാലരാമപുരത്തെ അടിപ്പാത നിർമ്മാണത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും ഉടൻ തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാകുമെന്ന് കിഫ്ബിയും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് അടിപ്പാത നിർമ്മാണം ഉപേക്ഷിച്ച് നാലുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ കേരള സർക്കാർ തീരുമാനിച്ചെന്ന് കാണിച്ച് ബാലരാമപുരത്ത് സിപിഎം നേമം ഏരിയാ കമ്മിറ്റി കൂറ്റൻ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചത്. കരമന-കളിയിക്കാവിള- ബാലരാമപുരം ഭാഗങ്ങളിലാണ് ഫ്ളെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പദ്ധതിക്കെതിരെ ഭരിക്കുന്ന പാർട്ടി തന്നെ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് പിന്നിൽ അടിപ്പാത അട്ടിമറിക്കാൻ നടത്തുന്ന രാഷ്‌ട്രീയനീക്കമാണെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. അടിപ്പാത നിർമ്മാണത്തിന് 113 കോടി രൂപ നൽകിയെന്ന് കാട്ടി ഫ്ളെക്സ് ബോർഡുകൾ ഉയർന്നിട്ട് അധിക നാളായിട്ടില്ല. എന്നാൽ പദ്ധതി പ്രഖ്യാപിച്ചെങ്കിലും സർക്കാരിന് ഇതിൽ മെല്ലപ്പോക്ക് നയമാണ്. അതിനിടയിലാണ് പദ്ധതി ഉപേക്ഷിച്ചെന്നുളള പ്രചാരണം.
ബാലരാമപുരം ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് അടിപ്പാത നിർമ്മാണം മാറ്റി നാലുവരിപ്പാതയാക്കിയത് എന്നാണ് ഫ്ളെക്സ് ബോർഡിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ ചിത്രങ്ങളടങ്ങിയ ഫ്ളെക്സ് ബോർഡാണ് നേമം ഏരിയാ കമ്മിറ്റി സ്ഥാപിച്ചത്. നേരത്തെ ബാലരാമുപുരം ജംഗ്ഷനിലെ തിരക്ക് കുറയ്‌ക്കുന്നതിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് റോഡ് വീതി കൂട്ടാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെ പദ്ധതി അട്ടിമറിക്കപ്പെടുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുകയുമാണ് സർക്കാർ ചെയ്തത്. തുടർന്ന് ജംഗ്ഷന് തൊട്ടുമുമ്പ് വരെ വീതി കൂട്ടി പണി അവസാനിപ്പിച്ചു. ഇത് സംഭവിച്ച് ഒന്നരവർഷത്തിന് ശേഷമാണ് അടിപ്പാത നിർമ്മാണം പ്രഖ്യാപിച്ചത്. എന്നാൽ ഇതും അട്ടമറിക്കപ്പെടുകയാണെന്നാണ് പുതിയ ഫ്‌ളക്‌സ് ബോർഡ് സൂചിപ്പിക്കുന്നത്. എൽഡിഎഫിലെ തന്നെ ചില നേതാക്കളാണ് ഈ അട്ടമറിക്ക് പിന്നിലെന്നാണ് ആരോപണം.
Comments