എറണാകുളം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ശശി തരൂരിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും വ്യത്യസ്ത അഭിപ്രായം പറയേണ്ട കാര്യം ശശി തരൂരിനില്ലെന്നും സതീശൻ പറഞ്ഞു. വിഷയത്തിൽ കെപിസിസി പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ അവസരത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി അഭിപ്രായം പറയേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നായിരുന്നു തരൂരിന്റെ പരാമർശം. ബില്ലിന്റെ കരടുരൂപം വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കും. വർഷകാല സമ്മേളത്തിൽ ബിൽ സഭയിലെത്തുമോ എന്ന കാര്യത്തിൽ സംശമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ വ്യക്തമായ നിലപാട് കോൺഗ്രസ് കേന്ദ്രനേതൃത്വം അറിയിച്ചിട്ടില്ല. പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഏകീകൃത സിവിൽ കോഡിന് അനുകൂലമായി പരാമർശങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം അഭിപ്രായം രൂപപ്പെടുത്തിയാൽ മതിയെന്നാണ് എഐസിസി നിലപാട്. ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും.
ഇന്ന് ബെംഗളുരുവിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിലും ഏകീകൃത സിവിൽ കോഡ് ചർച്ചാ വിഷയമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ ഭിന്നാഭിപ്രായമുള്ള ആംആദ്മിയും ഉദ്ദവ് സേനയും യോഗത്തിന് ശേഷം എന്ത് നിലപാട് സ്വീകരിക്കും എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്.
Comments