മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. ജനഹൃദയങ്ങളിൽ ഉമ്മൻചാണ്ടിയ്‌ക്ക് മരണമില്ലെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഒരിക്കലും മറക്കാനാകാത്ത നേതാവാണ് ഉമ്മൻ ചാണ്ടി, വേരുകൾ വെടിയാത്തവനും. ഉമ്മൻചാണ്ടിയ്‌ക്ക് രാഷ്‌ട്രീയത്തെക്കാൾ വലുത് മനുഷ്യത്വമാണ്. എലാറ്റിലും വലുത് പുതുപ്പള്ളി. സീതാദേവി ഭൂമിയിൽ നിന്നുവന്ന് ഭൂമിയിലേക്ക് മടങ്ങിപ്പോയി. അതേ പോലെ തന്നെ ഉമ്മൻചാണ്ടി എന്ന നേതാവ് പുതുപ്പള്ളിയിൽ നിന്നു വന്നു, പുതുപ്പള്ളിയിലേക്ക് മടങ്ങിപ്പോകുന്നു, ജനഹൃദയങ്ങളിൽ തനിക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേക ഇടം മാറ്റിവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മടക്കയാത്ര. ജീവിച്ചിരിക്കുന്ന സീസറെക്കാൾ ശക്തനാണ് മരിച്ച സീസർ എന്ന് പറയുന്നത് ഉമ്മൻചാണ്ടിയുടെ കാര്യത്തിലും ശരിയാണ്. ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് മരണമില്ല- ഗവർണർ പറഞ്ഞു.
മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോൾ വൈകാരിക നിമിഷങ്ങൾക്കാണ് അദ്ദേഹത്തിന്റെ പുതുപ്പള്ളി ഹൗസിൽ സാക്ഷ്യം വഹിച്ചത്. നേതാക്കൾക്കും പ്രവർത്തകർക്കും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലാണ് ജനങ്ങളെത്തുന്നത്. ശിവഗിരി മഠത്തിലെ സന്യാസിമാരും അദ്ദേഹത്തിന് അന്ത്യോമപാചാരമർപ്പിക്കാൻ തിരുവനന്തപുരത്തെ വസതിയിലെത്തിയിരുന്നു. ഇവർ ദൈവദശകം ചൊല്ലിയപ്പോൾ മകൻ ചാണ്ടി ഉമ്മനും പ്രാർത്ഥനയിൽ പങ്കുച്ചേർന്നു.
പുതുപ്പള്ളി ഹൗസിൽ നിന്ന് ദർബാർ ഹാളിലേക്കാണ് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി അനുശോചനമറിയിച്ചു. തുടർന്ന് സെന്റ് ജോർജ് കത്തീഡ്രലിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമൊരുക്കും. ബുധനാഴ്ച മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും.
Comments