പരിക്കുകളുടെ പിടിയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ
കെ.എൽ രാഹുലും ശ്രേയസ് അയ്യറും ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുന്നു. ഓഗസ്‌റ്റോടെ വിവിധ പരമ്പരകളിലൂടെയാകും താരങ്ങളുടെ മടങ്ങിവരവ്. സെപ്റ്റംബർ അഞ്ചിന് മുൻപ് ലോകകപ്പ് സ്‌ക്വാഡ് ഐസിസിക്ക് സമർപ്പിക്കാനിരിക്കെയാണ് മുൻനിര താരങ്ങളുടെ മടങ്ങിവരവ്. ഓഗസ്റ്റ് 29നാണ് പ്രിലിമിനറി ഡെഡ്‌ലൈൻ. മലയാളി താരം സഞ്ജുസാംസണെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും മുൻതൂക്കം കെ.എൽ രാഹുലിനും ശ്രേയസ് അയ്യറിനുമാകും. ഇവരെ മറികടന്ന് ടീമിലെത്താൻ സഞ്ജുവിന് മികച്ച പ്രകടനം അനിവാര്യമാണ്.
സെപ്റ്റംബർ അഞ്ചിന് മുൻപ് യുവതാരം ഋഷഭ് പന്ത് ഫിറ്റ്‌നസ് വീണ്ടെടുക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനാൽ ഈ വിടവ് നികത്താൻ കെ.എൽ രാഹുലിന് സാധിക്കുമെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ. ശസ്ത്രക്രിയക്ക് ശേഷം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ബാറ്റിംഗ് പരീശലനം ആരംഭിച്ച താരം പരിക്കിൽ നിന്ന് ഏറെക്കുറെ മുക്തനാണ്. ഐ.പി.എൽ മത്സരത്തിനിടെ ഫിൾഡ് ചെയ്യുമ്പോഴാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്. ഇതോടെ അവശേഷിച്ച ഐ.പി.എൽ മത്സരങ്ങളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും താരത്തിന് നഷ്ടമായി. ഏഷ്യാകപ്പിലാകും താരത്തിന്റെ മടങ്ങിവരവ് പ്രതീക്ഷിക്കുന്നത്.
നടുവിന് നടത്തിയ ശസ്ത്രക്രിയയക്ക് ശേഷമാണ് ശ്രേയസ് അയ്യരും കളത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നത്. ബാറ്റിംഗ് പരിശീലനം ആരംഭിച്ച താരം അയർലൻഡ് പര്യടനത്തിൽ കളിക്കില്ലെന്നാണ് വിലയിരുത്തൽ. താരത്തിന്റെ കാര്യത്തിൽ ഈമാസം അവസാനം സെലക്ടർമാർ തീരുമാനമെടുക്കും. ഏഷ്യാ കപ്പിനുള്ള ടീമിൽ താരം ഇടംപിടിക്കാൻ സാദ്ധ്യതയുണ്ട്. ഒരുവർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബുംറ ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്. അയർലൻഡ് സീരിസിൽ താരം മടങ്ങിയെത്തിയേക്കും. കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലാണ് താരത്തിന് പരിക്കേറ്റത്. എൻസിഎയിൽ താരവും പരിശീലനം ആരംഭിച്ചിട്ടുണ്ട്.
Comments