ഭോപ്പാൽ : മഹാകാൽ യാത്രയ്ക്ക് നേരെ കാർക്കിച്ച് തുപ്പിയ പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി മദ്ധ്യപ്രദേശ് സർക്കാർ. കഴിഞ്ഞ ദിവസം അറസ്റ്റിലായ അദ്നാൻ, സൂഫിയാൻ, അഷ്റഫ് എന്നിവരുടെ വീടുകളാണ് പൊളിച്ചു നീക്കിയത് . നടപടിക്ക് മുന്നോടിയായി നഗരസഭാ ജീവനക്കാരും പോലീസ് സംഘവും ഡ്രമ്മുമായി എത്തി നടപടി പ്രഖ്യാപിക്കുകയും തുടർന്ന് പൊളിക്കൽ നടത്തുകയുമായിരുന്നു. കനത്ത സുരക്ഷാസേനയെയും സ്ഥലത്ത് വിന്യസിച്ചു.
തിങ്കളാഴ്ച വൈകുന്നേരം മഹാകാൽ യാത്ര ഉജ്ജയിനിലെ ടാങ്കി ചൗക്ക് റോഡിലെത്തിയപ്പോഴാണ് വീട്ടിലെ ബാൽക്കണിയിൽ നിന്ന് മൂവരും യാത്രയ്ക്ക് നേരെ തുപ്പിയത്. ടാങ്കി ചൗക്കിന് സമീപം സൂപ്പർ ഗോൾഡ് ബേക്കറിയോട് ചേർന്നുള്ള വീടിന്റെ മേൽക്കൂരയിൽ മൂന്ന് ആൺകുട്ടികൾ തുപ്പുന്നതും വെള്ളം വലിച്ചെറിയുന്നതും ചിലർ കണ്ടിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്തവർ ഇതിന്റെ വീഡിയോ പകർത്തി പോലീസിൽ പരാതി നൽകി .
വീഡിയോയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കൗമാരക്കാരായ രണ്ട് പേർ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെ ചൈൽഡ് ഒബ്സർവേഷൻ ഹോമിലേക്കാണ് പോലീസ് മാറ്റിയത് . മറ്റൊരു പ്രതിയെ ഭൈരവ്ഗഡ് സെൻട്രൽ ജയിലിലേക്ക് മാറ്റി .
Comments