ചെന്നൈ: ആറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശാണ് പിടിയിലായത്. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്ന് പോലീസ് കണ്ടെത്തി.
ജൂലൈ 16 മുതൽ ആറ് വയസുകാരനെ കാണാതായിരുന്നു. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. സംഭവത്തിൽ പ്രകാശിന്റെ സംശയാസ്പദമായ പെരുമാറ്റത്തെത്തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കുട്ടിയുമായി പ്രകാശ് സൗഹൃദത്തിലായിരുന്നെന്നും പലപ്പോഴും ചോക്ലേറ്റുകളും ഐസ്‌ക്രീമുകളും വാങ്ങിക്കൊടുത്തിരുന്നതായും ജില്ലാ പോലീസ് സൂപ്രണ്ട് സ്റ്റീഫൻ ജെസുബത്തം പറഞ്ഞു.
ജൂലൈ 16-ന് പ്രകാശ് ആരുമറിയാതെ കുട്ടിയെ വാട്ടർ ടാങ്കിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സഹായത്തിനായി കുട്ടി കരയാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ പ്രകാശ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് കൈകളും കാലുകളും ബന്ധിച്ച് കുട്ടിയുടെ മൃതദേഹം ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ജെസുബത്തം വ്യക്തമാക്കി .
എന്നാൽ ഇതിനിടെ പ്രതിയ്‌ക്കെതിരെ കർശനമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും റോഡ് ഉപരോധിച്ചു. പ്രതിയ്‌ക്ക് ശിക്ഷയിൽ ഇളവ് നൽകില്ലെന്ന് ജെസുബത്തം ഉറപ്പ് നൽകിയതോടെ വൻ ജനക്കൂട്ടം പിരിഞ്ഞുപോയി. നിലവിൽ പ്രകാശിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Comments