ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് പിന്നാലെ ഉപരിസഭയിൽ ചരിത്രപരമായ തീരുമാനം സ്വീകരിച്ച് ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. വൈസ് ചെയർപേഴ്സൺ പാനലിലേക്ക് 50 ശതമാനം വനിതാ എംപിമാരെ ഉൾപ്പെടുത്തി പാനൽ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതായി രാജ്യസഭാ ചെയർമാൻ അറിയിച്ചു. വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമാണ് രാജ്യസഭാ ചെയർമാൻ നിർണായക നടപടി സ്വീകരിച്ചത്.
എട്ടംഗ പാനലിൽ നാല് പേർ സ്ത്രീകളാകും. ബിജെപി എംപിമാരായ പിടി ഉഷ, എസ് ഫാങ്ഗൻ കൊന്യാക്, കോൺഗ്രസ് എംപിമാരായ ഫൗസിയ ഖാൻ, ബിജു ജനതാദൾ എംപി സുലത ദിയോ എന്നിവരെയാണ് ഉപരാഷ്‌ട്രപതി നാമനിർദ്ദേശം ചെയ്തത്. ജൂലൈ 17 മുതലാകും വനിതാ ചെയർപേഴ്‌സൺമാർ ഉപരിസഭയിലെത്തുക. നാമനിർദ്ദേശം ചെയ്യപ്പെട്ട നാല് പേരും ആദ്യമായാണ് സഭയിലെത്തുന്നത്. ‘ചരിത്രപരമായ’ നീക്കമെന്നാണ് ഉപരാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചത്.
യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എംപി വി.വിജയസായി റെഡ്ഡി, ബിജെപി എംപി ഘനശ്യാം തിവാരി, തൃണമൂൽ കോൺഗ്രസ് എംപി സുഖേന്ദു ശേഖർ റോയ്, കോൺഗ്രസിൽ നിന്ന് എൽ ഹനുമന്തയ്യ എന്നിവരെ പാനലിൽ അംഗങ്ങളായി പ്രഖ്യാപിച്ചു.പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 ന് ആരംഭിച്ച് ഓഗസ്റ്റ് 11 വരെ തുടരും. ഈ സമ്മേളനത്തിൽ ആകെ 17 സിറ്റിംഗുകളാണ് നടക്കുക.
Comments