റായ്പൂർ: ഛത്തീസ്ഗണ്ഡിലെ ബസ്തർ ജില്ലയിലുള്ള ദന്തേശ്വരി അമ്പലത്തിൽ 600 വർഷമായി കൊണ്ടാടുന്ന ‘ബാസ്തർ ദസറയ്‌ക്ക്’ തുടക്കമായി. പാരമ്പര്യ ചടങ്ങുകളായ പതജാത്ര പൂജകളോടെയായിരിക്കും ഈ ദസറ കൊണ്ടാടുക.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമായി കണക്കാക്കുന്ന ബസ്തർ ദസറ പതജാത്ര പൂജകൾ നടത്തിയതിന് ശേഷമായിരിക്കും ആരംഭിക്കുക. അതോടൊപ്പം സാൽ മരത്തിന്റെ തടികളിൽ പൂജ ചെയ്ത് അർപ്പിക്കുകയും ചെയ്യുമെന്ന് ബസ്താർ ദസറ സമിതി അംഗമായ ബൽറാം മജ്ഹി പറഞ്ഞു. 75 ദിവസങ്ങളായിട്ടാണ് ഈ ഉത്സവം കൊണ്ടാടുന്നത്.
സാധാരണ കണ്ടുവരുന്ന ദസറ ആഘോഷങ്ങൾ രാവണ നിഗ്രഹവുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാൽ ജഗദൽപൂരിൽ കൊണ്ടാടുന്ന ബസ്തർ ദസറയ്‌ക്ക് രാവണ നിഗ്രഹവുമായി ബന്ധമില്ല. വനവാസി വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ കൂടുതലുള്ള മേഖലകളിൽ ദുർഗാദേവിയെ സവിശേഷമായി ആരാധിക്കുകയാണ് ഈ ഉത്സവനാളുകളിൽ ചെയ്യുന്നത്. 75 ദിവസങ്ങളായാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ഗോണ്ടുകൾ, മരിയാസ്, മുരിയാസ്, അബുജ്മരിയാസ്, ഭട്ടർ തുടങ്ങിയ ഗോത്ര വിഭാഗങ്ങളാണ് പ്രധാനമായും ഇത് ആഘോഷിക്കുക. വനവാസികൾ കൂടാതെ മറ്റ് ജനങ്ങളും ബസ്തർ ദസറയുടെ ഭാഗമാകാറുണ്ട്. ബസ്തർ കൊട്ടാരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ജഗദൽപൂരിലെ ദന്തേശ്വരി ക്ഷേത്രത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. വലിയ തടികൾകൊണ്ട് രഥം നിർമിച്ച് ദേവിയെ അതിൽ പ്രതിഷ്ഠിക്കുകയും തുടർന്ന് നടത്തുന്ന ഘോഷയാത്രയിൽ ദേശക്കാർ മുഴുവൻ പങ്കെടുക്കുകയും ചെയ്യുന്നു. 600 വർഷങ്ങളായി കൊണ്ടാടുന്ന ഈ ഉത്സവം, ആ നാട്ടിലെ രാജകുടുംബമാണ് ആദ്യമായി ആരംഭിച്ചത്. കൊറോണ മഹാമാരിക്കാലത്ത് മാത്രമായിരുന്നു ഈ ഉത്സവം താത്കാലികമായി നിർത്തിവച്ചത്. ഇതിന് ശേഷം കഴിഞ്ഞ വർഷം വൻ ജനാവലിയോടെ ഉത്സവാഘോഷങ്ങൾ പുനരാരംഭിക്കുകയായിരുന്നു. ദേവതകളുടെ ഉത്സവമെന്നാണ് പൊതുവെ ബസ്തർ ദസറയെ വിശേഷിപ്പിക്കുന്നത്.















