പൃത്ഥിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ‘എന്ന് നിന്റെ മൊയ്തീൻ’. ആർ.എസ് വിമൽ എന്ന പ്രഗൽഭനായ സംവിധായകനെ മലയാള സിനിമയ്‌ക്ക് നൽകിയ ചിത്രമെന്ന പ്രത്യേകതയും എന്ന് നിന്റെ മൊയ്തീനുണ്ട്. ടൊവിനോ തോമസിന്റെ കരിയർ മാറ്റി മറിച്ച സിനിമ കൂടിയാണിത്. കാഞ്ചനമാലയുടെയും ബി.പി മൊയ്തീന്റെയും യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം തീർത്തിരുന്നു.
ഇപ്പോഴിതാ, സിനിമയിൽ പൃത്ഥ്വിരാജ് ചെയ്ത മൊയ്തീൻ എന്ന കഥാപാത്രത്തിന് വേണ്ടി സംവിധായകൻ ആദ്യം സമീപിച്ചത് തന്നെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. എന്ന് നിന്റെ മൊയ്തീൻ എന്ന വിജയ ചിത്രത്തിന് ശേഷം ആർ.എസ് വിമൽ കഥയും തിരക്കഥയും രചിച്ച് നിർമ്മിക്കുന്ന ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവെയാണ് ഉണ്ണി മുകുന്ദന്റെ വെളിപ്പെടുത്തൽ.
‘എനിക്ക് വിമലുമായി നല്ല ബന്ധമാണ് ഉള്ളത്. മൊയ്തീന്‌റെ കഥ കേട്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു. പക്ഷെ, കഥ പറഞ്ഞ ശേഷം വിമൽ പോയി. എന്നാൽ പപ്പേട്ടന്റെ സിനിമ ഞാൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വിമലിന്റെ പടം ചെയ്യാതിരിക്കാൻ ഒരു കാരണമേയുള്ളു. എന്റെ അന്നത്തെ അവസ്ഥ വെച്ചിട്ട് ഈ സിനിമയുമായി വിമലിന മുന്നോട്ട് പോകാൻ കഴിയുമോ എന്ന് സംശയം തോന്നി. ഒരുപാട് വർഷത്തെ റിസർച്ച് ഒക്കെ ചെയ്തിട്ടാണ് വിമൽ ഇത് ചെയ്യുന്നത്. എന്നെ വെച്ചാൽ ആ ബജറ്റിലോ ക്യാൻവാസിലോ ചിത്രം ചെയ്യാൻ പറ്റുവോ എന്ന് തോന്നി’.
‘സിനിമാ ഇത്രയും വലിയ ലെവലിൽ എത്തിയത് ആ സിനിമയിലെ നായകൻ പൃത്ഥ്വിരാജും ആ സിനിമയിൽ അഭിനയിച്ചത് ടൊവിനോയുമെല്ലാം ആയതുകൊണ്ടാണ്. എന്റെ കരിയറിൽ അങ്ങനെ കുറേ തീരുമാനങ്ങൾ എനിക്ക് എടുക്കേണ്ടി വന്നു. ഒരു സിനിമ നന്നാവണമെങ്കിൽ അതിന് ആവശ്യമായ ചിലർ വരണം. ചിലപ്പോൾ എന്റെ ഏറ്റവും ബെസ്റ്റ് വിമലിന്റെ അടുത്ത പടം ആയിരിക്കും’– എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
1970-75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളാണ് ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം. രണ്ടു പാരലൽ കോളേജുകൾ തമ്മിലുള്ള പകയും അവിടെ അദ്ധ്യാപകരായി എത്തുന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ശശിയും കണക്ക് അദ്ധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവുമെല്ലാമാണ് ശശിയും ശകുന്തളയും എന്ന ചിത്രം പറയുന്നത്. ബിച്ചാൾ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Comments