സ്‌പോർട്‌സ് ക്വാട്ടയിലേക്ക് ജോലിയ്‌ക്കായി അപേക്ഷിച്ചിട്ടും അവഗണന മാത്രമാണെന്ന്് ഇന്ത്യൻ ഫുട്‌ബോൾ താരം റിനോ ആന്റോ. 2015- 2019 വർഷത്തെ കായിക നിയമനത്തിലേയ്‌ക്ക് താരം നൽകിയ അപേക്ഷ പൊതുഭരണ വകുപ്പ് തള്ളി. സ്‌പോർട്‌സ് ക്വാട്ടയിലെ ജോലിക്ക് തനിക്ക് യോഗ്യതയില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നതെന്നും റിനോ ആന്റോ.
സന്തോഷ് ട്രോഫി, അഖിലേന്ത്യ സർവകലാശാല മൽസരത്തിലെ ജേതാക്കൾക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ സർക്കാർ നിയമനം നൽകുമ്പോഴാണ്, ഇന്ത്യയെ പ്രതിനിധീകരിച്ചവരും, ഐ.എസ്.എല്ലിൽ മുൻനിര ക്ലബ്ബുകളിൽ മികവുകാട്ടിയവരുമായ റിനോയും, അനസ് എടത്തൊടിക ഉൾപ്പെടെയുളളവർ ജോലിക്കായി കാത്തിരിക്കുന്നത്. ലോകകപ്പ്, ലോക സർവകലാശാല ചാമ്പ്യൻഷിപ്പ്, കോമൺ വെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ പങ്കെടുത്തവർക്കാണ് സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി ലഭിക്കാൻ യോഗ്യതയെന്നാണ് സർക്കാർ പറയുന്നത്. ഇന്ത്യൻ സീനിയർ ടീം ഈ ഇനങ്ങളിലൊന്നും അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നില്ല. സന്തോഷ് ട്രോഫി, അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പ് എന്നിവയിൽ ജേതാക്കളായവരെ കായിക നിയമനത്തിന് സർക്കാർ പരിഗണിക്കുന്നു്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന മത്സരങ്ങളായ ഐ.എസ്.എൽ, ഐ. ലീഗ് എന്നിവയിൽ പങ്കെടുന്നവർക്ക് സന്തോഷ് ട്രോഫി പോലുള്ള മത്സരങ്ങളിൽ കളിക്കുന്നതിൽ വിലക്കുണ്ട്. ഇത് താരങ്ങൾ ചൂണ്ടി കാണിച്ചെങ്കിലും സർക്കാർ അംഗീകരിക്കാൻ തയ്യാറായില്ല.
മികവു തെളിയിച്ച താരങ്ങളെ പരിഗണിക്കണമെന്നും, ചട്ടങ്ങളിൽ ഭേദഗതി വേണമെന്നും കാട്ടി സ്‌പോർട്‌സ് കൗൺസിൽ ഭരണ സമിതി അംഗവും, രാജ്യാന്തര താരവുമായ സി.കെ. വിനീത് ഉൾപ്പെടെ കത്തു നൽകിയെങ്കിലും കായിക വകുപ്പിന് അനക്കമില്ല. ലോകകപ്പ് യോഗ്യത മത്സരം ഉൾപ്പെടെ സീനിയർ തലത്തിൽ ഇന്ത്യയ്‌ക്കായി റിനോ 9 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം അർഹമായ ജോലി ലഭിക്കാതെ പോകുന്നത്.
Comments