തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡി.ജെ പാര്‍ട്ടി നടത്തിയതായി പരാതി. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിനിടെ മെഡിക്കല്‍ കോളേജില്‍ ഡി.ജെ പാര്‍ട്ടി നടത്തിയെന്നാണ് പരാതി. എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ദുഃഖാചരണ നിര്‍ദേശം മറികടന്ന് മെഡിക്കല്‍ കോളേജില്‍ സംഗീത പരിപാടി നടന്നത്. സംഭവം ശ്രദ്ധയിൽ പ്പെട്ടതോടെ മെഡിക്കല്‍ കോളേജ് വാര്‍ഡിലെ മുന്‍ കൗണ്‍സിലറായ ജി.എസ്. ശ്രീകുമാര്‍ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കുകയായിരുന്നു.
അതേസമയം ഉമ്മന്‍ ചാണ്ടി മരണപ്പെട്ട ജൂലായ് 18-ന് വൈകീട്ടാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ 2017 എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് 17,18,19 തീയതികളിലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. 17-ന് പ്രധാന ചടങ്ങായ ബിരുദദാനം നടന്നിരുന്നു. 18,19 തീയതികളില്‍ ഇതുമായി ബന്ധപ്പെട്ട മറ്റ് ആഘോഷ പരിപാടികളും നിശ്ചയിച്ചു.
ജൂലായ് 18-ന് പുലര്‍ച്ചെ ഉമ്മന്‍ ചാണ്ടിയുടെ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ അന്നേ ദിവസം പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുള്ള മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. എന്നാല്‍, ഇതിനുശേഷവും ആഘോഷ പരിപാടികള്‍ മാറ്റിവെക്കാന്‍ മെഡിക്കല്‍ കോളേജ് തയ്യാറായില്ലെന്നാണ് പരാതി.
അതേസമയം 18-ന് വൈകീട്ട് തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലും ജഗതിയിലെ വസതിയിലുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചുകൊണ്ടിരുന്ന ദുഃഖമേറിയ നിമിഷത്തിൽ പോലും മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സംഗീത പരിപാടി നടത്തിയെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. മാത്രമല്ല ആഘോഷ പരിപാടിക്കിടെ പരസ്യമായ മദ്യപാനവും ഉണ്ടായിരുന്നു. ഇത് പ്രദേശവാസികള്‍ എക്‌സൈസിനേയും പോലീസിനേയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
Comments