കോഴിക്കോട്: കാൻസർ ബാധിച്ച രോഗികൾക്ക് പോലും മെഡിസെപ്പ് മതിയായ ചികിത്സാ ചിലവ് നൽകുന്നില്ലെന്ന പരാതിയുമായി രോഗികൾ. ശ്വാസകോശ കാൻസർ ബാധിച്ച് ചികിത്സയ്ക്കായി കോഴിക്കോടുള്ള സഹകരണ കാൻസർ ആശുപത്രിയിലെത്തിയ രോഗിക്ക് 1.03 ലക്ഷം രൂപയാണ് ചിലവായി വന്നത്. കേവലം 21,300 രൂപയാണ് മെഡിസെപ്പിൽ നിന്നും രോഗിക്ക് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് കെഎസ്എച്ച്ബി നിവാസി ഒ.പ്രസന്ന മുഖ്യമന്ത്രിയ്ക്ക് പരാതി സമർപ്പിച്ചു.
മെഡിസെപ്പിൽ നിന്നും ലഭിച്ച തുക തികയാതെ വരുകയാണെന്നും ബാക്കി തുക കയ്യിൽ നിന്നും അടക്കേണ്ടി വന്നുവെന്നും രോഗി പറഞ്ഞു. അതേസമയം കാൻസർ ചികിത്സയ്ക്ക് കഴിക്കേണ്ട മരുന്നുകളുടെ വില അധികമാണ്. മരുന്നും ചികിത്സയും മെഡിസെപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മരുന്നിനുള്ള തുക മെഡിസിപ്പിൽ നിന്നും അനുവദിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചതെന്നും രോഗി പറയുന്നു. പ്രതിവർഷം 6,000 രൂപ ഇവർ പ്രീമിയം ഇനത്തിൽ അടയ്ക്കുന്നുണ്ട്. 4.50 ലക്ഷം രൂപയുടെ ചികിത്സയ്ക്ക് അർഹതയുണ്ടായിട്ടാണ് ഇത്തരത്തിൽ പണം ഈടാക്കിയതെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം ചികിത്സയ്ക്കായി ചിലവാക്കിയ തുക തിരിച്ച് ഇൻഷുറൻസ് കമ്പനികൾ നൽകുമോ എന്ന് ഉറപ്പില്ലാത്തിനാൽ വൻ തുകയാണ് രോഗികളിൽ നിന്നും ആശുപത്രിക്കാർ ഈടാക്കുന്നത്.
Comments