കണ്ണൂർ: സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യവേ ഹൃദയാഘാതം അനുഭവപ്പെട്ട ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ തലശ്ശേരിയിലാണ് ദാരുണമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവർ നിക്സലാണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ നിക്സലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം വാഹനത്തിലുണ്ടായിരുന്ന കുട്ടികൾക്ക് യാതൊരു അപകടവും സംഭവിച്ചില്ലെന്നത് മരണവേളയിലും നിക്സൽ സമയോചിതമായി ഇടപെട്ടതിനാലാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തലശ്ശേരിയിലെ സാൻജോസ് സ്കൂളിൽ നിന്ന് പത്ത് കുട്ടികളുമായാണ് നിക്സൽ യാത്ര തുടങ്ങിയത്. എൽകെജിയിലും യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. ഇതിൽ അഞ്ച് കുട്ടികളെ ഇറക്കി ഗോപാൽ പേട്ടയിലെ ഇടറോഡിലേക്ക് കയറിയതോടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ നിക്സലിന്റെ നെഞ്ച് സ്റ്റിയറിംഗിൽ മുട്ടി. ഇതോടെ ഹോൺ മുഴങ്ങുകയും ചെയ്തു. ഹോൺ നിർത്താതെ മുഴങ്ങിയതോടെ കുട്ടികൾ ഉച്ചത്തിൽ കരയാൻ തുടങ്ങി. ശബ്ദം കേട്ട് നാട്ടുകാർ ഓടികൂടികയും ചെയ്തു.
നിയന്ത്രണം വിട്ട് ഓട്ടോ കൈവിട്ട് പോകുമ്പോൾ സമീപത്തെ മതിലിന് അരികിലായി നിർത്തുകയായിരുന്നു നിക്സൽ. തൊട്ടുപിന്നാലെ ബോധരഹിതനായ നിക്സലിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമായിരുന്നു മരണാനന്തര ചടങ്ങുകൾ നടന്നത്.
Comments