ദേശീയ കായികമന്ത്രാലയത്തിൽ നിന്ന് അനുമതി നേടാനായാൽ എഐഎഫ്എഫ് ഹാങ്ഷൗവിൽ സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പങ്കെടുക്കും. കേന്ദ്ര കായിക മന്ത്രാലയവുമായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം മത്സരിച്ചാൽ ടീമിനെ നയിക്കുക നായകൻ സുനിൽ ഛേത്രിയായിരിക്കും. സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് സന്ധു എന്നിവർക്കും ടീമിലിടം ലഭിച്ചേക്കും.
എഐഎഫ്എഫ് അണ്ടർ 23 താരങ്ങളുടെ പട്ടിക ശേഖരിക്കുകയും അത് ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു. ഏഷ്യൻ ഗെയിംസിൽ മത്സരിച്ചേക്കാവുന്ന അണ്ടർ 23 താരങ്ങളുടെ പുതിയൊരു സംഘത്തെ വാർത്തെടുക്കുകയാണ് എഐഎഫ്എഫ്‌ന്റെ ലക്ഷ്യം. കിംഗ്സ് കപ്പ്, എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതകളിലും ഈ സംഘത്തെയായിരിക്കും എഐഎഫ്എഫ് അയക്കുക.
2018ലെ ജക്കാർത്ത ഗെയിംസിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാതിരുന്ന ദേശീയ ഫുട്ബോൾ ടീം നിലവിൽ ഏഷ്യയിൽ 18-ാം സ്ഥാനത്താണ്. ടീം ഇനങ്ങളിൽ ആദ്യ ഏട്ട് സ്ഥാനത്തുളളവർക്ക് മാത്രമേ ഗെയിംസിൽ പങ്കെടുക്കാനുളള അംഗീകാരം ലഭിക്കൂവെന്നാണ് കായിക മന്ത്രാലയത്തിന്റെ നിലപാട്. എന്നാൽ ഇതിലാണിപ്പോൾ മാറ്റം കൊണ്ടുവരാൻ കായിക മന്ത്രാലയം തയ്യാറാകുന്നത്.
ആരാധകരും ഇന്ത്യൻ പരിശീലകനുമടക്കമുളളവർ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫിഫ റാങ്കിംഗിൽ അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യ നൂറിൽ താഴെ റാങ്കിംഗിലെത്തിയിരുന്നു. തുടരുന്ന ഫോമിൽ ഏഷ്യൻ ഗെയിംസിന് ടീമിനെ അയച്ചാൽ മെഡൽ നേടാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Comments