തിരുവനന്തപുരം: മാറനല്ലൂർ പഞ്ചായത്ത് സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാനും സിപിഐ നേതാവുമായ സുധീർഖാന് നേരെ ആസിഡ് ആക്രമണം. ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. പ്രതിയുടെ സുഹൃത്തും സിപിഐ നേതാവുമായ സജിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി മാറനല്ലൂർ പോലീസ് അറിയിച്ചു.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സുധീർഖാന്റെ നിലവിളി കേട്ട് ഭാര്യ എത്തിയപ്പോൾ ദേഹമാസകലം പൊള്ളിയ നിലയിലായിരുന്നു. മൊബൈൽഫോൺ പൊട്ടിതെറിച്ചതെന്നാണ് സുധീർഖാന്റെ ഭാര്യ ആദ്യം കരുതിയത്. എന്നാൽ കാട്ടാക്കട ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു ആസിഡാക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. 40 ശതമാനം പൊള്ളലേറ്റ സുധീർഖാനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവദിവസം രാവിലെ സജി വീട്ടിൽ വന്നിരുന്നതായി സുധീർഖാന്റെ ഭാര്യ പോലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുധീർഖാന്റെ വീട്ടിൽ നിന്നും ആസിഡ് കുപ്പി പോലീസ് കണ്ടെത്തി.
അതേസമയം ഇന്നലെ മുതൽ ഒളിവിപ്പോയ സജിയുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ തമിഴ്നാട്ടിലേയ്ക്ക് കടന്നിട്ടുണ്ടെന്ന സംശയത്തിലാണ് പോലീസ്. സജി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൃത്യമാണിതെന്നാണ് പോലീസിന്റെ നിഗമനം. അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം മിൽമ സഹകരണ സംഘത്തിലെ പ്രശ്നങ്ങളെ ചൊല്ലി തർക്കമുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
Comments