തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാൽ ചില മുതിർന്ന നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രിയെ യോഗത്തിലേക്ക് ക്ഷണിക്കുന്നതെന്നാണ് വിവരം.
സോളാർ കേസിൽ പിണറായി വിജയൻ ഉമ്മൻചാണ്ടിയെ വ്യക്തിപരമായി കടന്നാക്രമിച്ചു എന്നാണ് വിയോജിപ്പ് പ്രകടിപ്പിച്ച പക്ഷം ഉയർത്തുന്ന പ്രധാന വാദം. യുഡിഎഫിലെ ചില കക്ഷികളും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നു. എന്നാൽ എകെ ആന്റണി മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കണമെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. കുടുംബവും ആന്റണിയുടെ തീരുമാനത്തെ പിന്തുണയ്‌ക്കുകയും ചാണ്ടി ഉമ്മൻ മകൻ അത് നേതൃത്വത്തെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
ഇന്ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് അനുസ്മരണ പരിപാടി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ചടങ്ങിൽ അദ്ധ്യക്ഷൻ. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ നേതാക്കൾ, മന്ത്രിമാർ, ജനപ്രതിനിധികൾ, മതമേലധ്യക്ഷന്മാർ, സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും















