ഹൈന്ദവരുടെ വിശേഷാൽ മാസമാണ് ശ്രാവണമാസം. പരമശിവനെ ആരാധിക്കുന്നതിനുള്ള ശ്രേഷ്ഠമായ സമയമായാണ് ശ്രാവണത്തെ കാണുന്നത്. ഈ സമയത്ത് ശിവനെ ആരാധിച്ചാൽ ഭക്തരുടെ ക്ലേശങ്ങൾക്ക് അറുതി വരുമെന്നാണ് വിശ്വാസം. ഈ മാസത്തിലെ പ്രത്യേക തീർത്ഥാടനമാണ് കൻവാർ യാത്ര. ഭക്തർ പുണ്യനദിയായ ഗംഗയിലെ ജലം മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. തുടർന്ന് ഈ പുണ്യജലം കാൽനടയായി ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന ചടങ്ങാണ് കൻവാർ യാത്ര. പുണ്യജലം നൂറുകണക്കിന് മൈലുകൾ തോളിൽ ചുമന്ന് അവരുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലോ മറ്റ് ശിവക്ഷേത്രങ്ങളിലോ സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, ബിഹാറിലെ സുൽത്താൻഗഞ്ച് തുടങ്ങിയ പുണ്യഭൂമികളിലൂടെയാണ് ഓരോ ഭക്തനും ശിവഭഗവാന് മുന്നിലെത്തി ചേരുന്നത്.
ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകൾ പ്രത്യേകത നിറഞ്ഞതാണ്. ഈ ദിവസങ്ങളിൽ ഭക്തർ വ്രതമെടുത്ത് ഭഗവാനെ ആരാധിക്കുന്ന സമയമാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ക്ഷേത്ര ദർശനം നടത്തി, മനമുരുകി പ്രാർത്ഥിക്കുന്നത്. കൻവാർ യാത്ര നടത്തുന്ന തീർത്ഥാടകരെ പുഷ്പവൃഷ്ടി നടത്തിയാണ് ഉത്തർപ്രദേശ് സർക്കാർ സ്വീകരിക്കുന്നത്. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ചയും പുഷ്പവൃഷ്ടി നടത്തി. ബാരാബങ്കിയിലെ ലോധേശ്വർ മഹാദേവ ക്ഷേത്രത്തിലും അയോദ്ധ്യയിലെ സരയൂ നദിക്കരയിലുമാണ് ഭക്തർക്ക് മേൽ പൂക്കൾ ചൊരിഞ്ഞത്. നേരത്തെ കാശി, മീററ്റ്, സഹറൻപൂർ എന്നിവിടങ്ങളിലെ തീർത്ഥാടകർക്ക് മേലും പുഷ്ടവൃഷ്ടി നടത്തിയിരുന്നു.

കഴിഞ്ഞ ആറ് വർഷക്കാലമായി പുഷ്പവൃഷ്ടി നടത്തി ഭക്തരെ സ്വീകരിച്ചുവരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് ഇത് സംഘടിപ്പിക്കുന്നത്. പുണ്യയാത്ര നടത്തുന്ന ഭക്തരോടുള്ള ആദരസൂചകമായാണ് പുഷ്പവൃഷ്ടി. വ്രതം നോറ്റ്, കഠിനയാത്ര ചെയ്ത് വരുന്ന ഓരോ തീർത്ഥാടകന്റെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ വഹിക്കുന്ന പങ്ക് ചെറുതല്ല. സുരക്ഷയും സൗകര്യങ്ങളും സജ്ജമാക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ സുസജ്ജമാണ്.















