എറണാകുളം: ഐഎസ് ഭീകരവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ആർഎസ്എസ് നേതാക്കളും, എൻഐഎ ഉദ്യോഗസ്ഥരും. അറസ്റ്റിലായ ഐഎസ് കൊടും ഭീകരൻ ആഷിഫിൽ നിന്നും ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആഷിഫ് ഹിന്ദു ഐക്യവേദി നേതാവ് പാവറട്ടി ബൈജുവധക്കേസിലെ രണ്ടാം പ്രതി കൂടിയാണ്. സിറിയയിലെ ഐഎസ് നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നും കണ്ടെത്തി. ആഷിഫ് പിഎഫ്ഐയുടെ ആയുധ പരിശീലകൻ ആണെന്നും ഭീകരാക്രമണത്തിന് എറണാകുളം കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്നും എൻഐഎ വ്യക്തമാക്കി.
മലയാളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലക്ഷ്യം ആർഎസ്എസിന്റെ പ്രധാന നേതാക്കളും, എൻ ഐ ഐ അന്വേഷണ ഉദ്യോഗസ്ഥരുമാണെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ള ഐഎസ് ഭീകരരെ ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്നത്. ലക്ഷ്യമിട്ടിരുന്ന ചില സംഘ കാര്യകർത്താക്കളുടെ പേരുകളും, അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലരെയുമാണ് ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നതെന്നും ചോദ്യം ചെയ്യലിൽ വെളിപ്പെട്ടിട്ടുണ്ട്. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയുള്ള ഐഎസ് ആക്രമണങ്ങൾക്ക് സമാനമായിരുന്നു നിരോധിത ഭീകര സംഘടന പിഎഫ്ഐയുടെ പ്രവർത്തനങ്ങളും. തൃശൂരിലെ ഹിന്ദു ഐക്യവേദി നേതാവ് പാവറട്ടി ബൈജുവധക്കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഐഎസ് ഭീകരൻ ആഷിഫ്. 2008 ൽ ബൈജു കൊല്ലപ്പെട്ടതിന് ശേഷവും ഭീകരവാദികൾ കൊലവിളി പ്രകടനങ്ങൾ നടത്തിയിരുന്നു.
ജിഹാദി ആക്രമണങ്ങൾക്ക് ഭീകരവാദികൾ ഹയാത്ത് എടുത്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിശ്ചിത സമയത്ത് പ്രഖ്യാപിത കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന് സത്യം ചെയ്തായിരുന്നു ആസൂത്രണങ്ങൾ. ഇതിനായിട്ടായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടകവസ്തുക്കളുടെ പരീക്ഷണ വിന്യാസങ്ങൾ നടത്തിയത്. സിറിയയിലെ ഐഎസ് ഭീകരവാദികളുമായി കേരളത്തിലെ ഭീകരവാദികൾ ആശയ വിനിമയങ്ങൾ നടത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന് ഗൂഢാലോചനകൾ നടന്നത് എറണാകുളം കേന്ദ്രീകരിച്ചാണെന്നും വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ സത്യമംഗലം കാട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് തൃശ്ശൂർ സ്വദേശി ആഷിഫ് എന്ന കൊടും ഭീകരനെ എൻഐഎ പിടികൂടിയത്. കേരളത്തിലുൾപ്പെടെ ഭീകരാക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടരായ യുവാക്കൾക്ക് കേരളത്തിൽ പരിശീലനം നൽകിയിരുന്ന മാസ്റ്റർ ട്രെയിനറാണ് ഇയാൾ. സിറിയയിൽ നിന്നുമാണ് ഇയാൾക്ക് ആയുധ പരിശീലനം ലഭിച്ചത്. നേരത്തെ തമിഴ്നാട്ടിലെയും കർണാടകയിലെയും വനാന്തരങ്ങളിൽ ഇയാളുടെ നേതൃത്വത്തിൽ ആയുധ പരിശീലനവും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റിലായവരുടെ കൂട്ടാളിയായ സിറാജുദ്ദീൻ എന്നയാൾക്ക് വേണ്ടിയാണ് നിലവിൽ അന്വേഷണം തുടരുന്നതെന്നും ഇയാൾ സിറിയയിലേക്ക് കടന്നതായാണ് സൂചനയെന്നും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. ഗൾഫ് രാഷ്‌ട്രങ്ങളിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായതെന്നും സമാനചിന്തകൾ പുലർത്തുന്നവരുമായി സംഘം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതെന്നും ആഷിഫ് ദേശീയ അന്വേഷണ എജൻസിക്ക് മൊഴി നൽകിയിരുന്നു.
Comments